പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ എത്തിയ വിദ്യാര്‍ഥിയെ മടക്കി അയച്ചു; നടപടി പീഡിയാട്രീഷനില്ലെന്ന കാരണം പറഞ്ഞ്‌

ചെറുതോണി: പാമ്പ് കടിയേറ്റെന്ന സംശയത്താല്‍ എത്തിയ വിദ്യാര്‍ഥിയെ പീഡിയാട്രീഷനില്ലെന്ന കാരണത്താല്‍ തിരിച്ചയച്ചതായി ആരോപണം. വാഴത്തോപ്പ് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അനിരുദ്ധ(13)നെയാണ് ഇടുക്കി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്‌കൂളില്‍ കളിക്കുന്നതിനിടയിലാണ് അനിരുദ്ധിന്റെ കാലില്‍ മുറിവ് കണ്ടത്. ഇതോടെ അധ്യാപകര്‍ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. വിഷമേറ്റതിന്റെ ലക്ഷണങ്ങളൊന്നും പരിശോധനയില്‍ തെളിഞ്ഞില്ല.

അതിനിടെ പീഡിയാട്രീഷനില്ല എന്ന കാരണം പറഞ്ഞ് കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. കുട്ടിയുടെ മാതാവ് ആശുപത്രിയില്‍ എഴുതി നല്‍കിയതിന് ശേഷം കരിമ്ബനയിലുള്ള വിഷചികിത്സകന്റെ അടുത്താണ് കുട്ടിയെ എത്തിച്ചത്. വിഷം തീണ്ടിയെന്ന സംശയത്തിലാണ് ഇവിടെ തുടര്‍ ചികിത്സ നല്‍കിയത്. മെഡിക്കല്‍ കോളെജില്‍ നിന്ന് കുട്ടിക്ക് ശരിയായ പരിചരണം ലഭിക്കാതിരുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു.