പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന്റെ നേര്‍സാക്ഷ്യം; സഫയ്ക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധേ നേടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി സഫ ഫെബിന് അഭിനന്ദങ്ങളുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സഫയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദങ്ങള്‍ അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേര്‍സാക്ഷ്യമാണ് ഈ പെണ്‍കുട്ടി സഫയോട് ഇന്ന് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'കരുവാരക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ രാഹുല്‍ ഗാന്ധി എംപിയുടെ പ്രസംഗം അതിമനോഹരമായി പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഇന്ന് ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തിളങ്ങിനില്‍ക്കുന്നു. തന്റെ പ്രസംഗം ആരെങ്കിലും പരിഭാഷപ്പെടുത്തുമോ എന്ന് അന്വേഷിച്ച എംപിയുടെ അടുത്തേക്ക് നിസങ്കോചം ഓടിയെത്തിയ സഫ ഒട്ടും പിഴവുകള്‍ ഇല്ലാതെ അകൃത്രിമ ഭാഷയില്‍ പ്രസംഗം തര്‍ജ്ജിമ ചെയ്തു. സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു സഫയുടെ ഇതുവരെയുള്ള പഠനം മുഴുവന്‍. പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കിയാണ് സഫ. പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേര്‍സാക്ഷ്യമാണ് ഈ പെണ്‍കുട്ടി. സഫയോട് ഇന്ന് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു.'- അദ്ദേഹം കുറിച്ചു.

പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആരെങ്കിലും വരണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. സ്‌റ്റേജിലെത്തിയ സഫ, രാഹുലിനെ ഞെട്ടിച്ചാണ് പരിഭാഷ നടത്തിയത്. സ്‌റ്റേജിലേക്ക് കയറിവന്ന സഫയെ ഹസ്തദാനം നല്‍കിയാണ് രാഹുല്‍ സ്വീകരിച്ചത്. സഫയുടെ പരിഭാഷ നിറകയ്യടിയോടെയാണ് സദസ്സ് വരവേറ്റത്.

സഫയ്ക്ക് പരിഭാഷപ്പെടുത്താന്‍ തക്കതിന് നിര്‍ത്തി നിര്‍ത്തിയാണ് രാഹുല്‍ സംസാരിച്ചത്. സ്വതസിദ്ധമായ മലപ്പുറം ഭാഷയിലായിരുന്നു സഫയുടെ തര്‍ജമ എന്നത് കൂടുതല്‍ ശ്രദ്ധേയമായി. ആദ്യമായിട്ടാണ് പ്രസംഗം പരിഭാഷപ്പെടുത്തുന്നതെന്നും സുഹൃത്തുക്കളുടെ പിന്തുണ കിട്ടിയപ്പോഴാണ് സ്‌റ്റേജില്‍ കയറിയതെന്നും സഫ പിന്നീട് പറഞ്ഞു.