വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

ബത്തേരി: എറണാകുളത്ത് നിന്നും വയനാട്ടില്‍ വിനോദയാത്രക്കെത്തിയ കോളേജ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്‌ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി റൈസ മോള്‍ (22) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് നാലോടെ കാരാപ്പുഴ ഡാം പരിസരത്താണ്‌ കുഴഞ്ഞുവീണത്. മുട്ടിലിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി നെരപ്പ്‌ കളരിക്കല്‍ അബ്ദുള്‍ സലാമിന്റെയും റഷീദയുടെയും മകളാണ്. വ്യാഴാഴ്ച രാത്രി ഒമ്ബതിനാണ് മഹാരാജാസ് കോളേജില്‍ നിന്നും വിനോദയാത്ര സംഘം മൂന്ന് ദിവസത്തെ വയനാട്, ഊട്ടി സന്ദര്‍ശനത്തിന് പുറപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ എടക്കല്‍ ഗുഹ സന്ദര്‍ശിച്ച ശേഷമാണ് കാരാപ്പുഴ ഡാമിലെത്തിയത്. ഇവിടെ സന്ദര്‍ശനം കഴിഞ്ഞ് ബസില്‍ കയറാന്‍ നടന്നു പോവുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ചിക്കന്‍പോക്സ് പിടിപെട്ട് സുഖം പ്രാപിച്ചതിന് ശേഷമാണ് റൈസ മോള്‍ വിനോദ സഞ്ചാരത്തിന് എത്തിയത്.വിനോദയാത്രാ സംഘത്തിലെ മറ്റൊരു വിദ്യാര്‍ഥിക്ക് അസുഖം ബാധിച്ചതിനാല്‍ ഊട്ടി യാത്ര ഒഴിവാക്കി മൂന്ന് ദിവസവും വയനാട് സന്ദര്‍ശനം നടത്താനായിരുന്നു തീരുമാനം.

മൃതദേഹം ബത്തേരി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച ഉച്ചക്ക് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം വെസ്റ്റ് മുളവൂര്‍ ജുമാ മസ്ജിദ് പള്ളി ശ്മശാനത്തില്‍ കബറടക്കും. സഹോദരന്‍: അസ്കര്‍(മൂവാറ്റുപുഴ എസ്‌എന്‍ഡിപി ഹൈസ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി).