ഒന്നര ലക്ഷം വായ്പയെടുത്ത് രണ്ടു ലക്ഷത്തോളം തിരിച്ചടച്ചിട്ടും സ്വകാര്യ പണമിടപാട് സ്ഥാപനം വീട് പൂട്ടി സീൽ ചെയ്തു

ഇരിട്ടി: ഒന്നര ലക്ഷം രൂപ വീടിനായി വായ്പ്പയെടുത്ത് 1 .94 ലക്ഷം തിരിച്ചടച്ചചിട്ടും നാല് ലക്ഷം വീണ്ടും അടയ്ക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനം വീട് പൂട്ടി സീൽ ചെയ്തു. ജപ്തി നടപടികള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‌ക്കെയാണ്  സ്വകാര്യ പണമിടപാട് സ്ഥാപനം ആറളം പൂതക്കുണ്ടിലെ വീട്ടിലെത്തി കുടുംബനാഥനില്ലാത്ത ഘട്ടത്തില്‍ വീട് ജപ്തി ചെയ്ത് പൂട്ടി സീല്‍ പതിച്ച് വീട്ടമ്മയെയും വയോധികയേയും പെരുവഴിയിലാക്കിയത് .  പൂതക്കുണ്ടിലെ നരിക്കോടന്‍ അശോകന്റെ വീടാണ്  അശോകനില്ലാത്ത നേരത്ത്  ജപ്തി ചെയ്തത്. മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് വായ്പാ ഇടപാട് കേസിലാണ് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ജപ്തി നടപ്പാക്കിയത്. ജപ്തി നടപടിയുമായി  അധികൃതര്‍ എത്തിയപ്പോള്‍ അശോകന്റെ ഭാര്യ കാഞ്ചന അടുക്കളയിലായിരുന്നു. കഞ്ഞിക്ക് അരി വേവിക്കാന്‍  വെച്ച പാത്രം ഇറക്കിവെച്ച് അടുപ്പില്‍ വെള്ളം കോരിയൊഴിച്ച് തീ കൊടുത്തിയശേഷം കാഞ്ചനയോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വീടടച്ച് പൂട്ടി സീല്‍ ചെയ്തത്. വായ്പാ വിവരങ്ങളും തിരിച്ചടവ് വിശദാംശങ്ങളും തനിക്കറിയില്ലെന്നും ഭര്‍താവ് എത്തിയ ശേഷമേ നടപടി എടുക്കാവൂ എന്ന് കാഞ്ചന കേണപേക്ഷിച്ചെങ്കിലും  സ്വകാര്യ പണമിടപാട് സ്ഥാപനം ദയാദാക്ഷിണ്യം കാണിച്ചില്ല . നാട്ടുകാരും അയല്‍ക്കാരുമെത്തുമ്പോഴേക്കും ജപ്തി നടപടികള്‍ പൂര്‍തിയാക്കി ബന്ധപ്പെട്ടവര്‍ മടങ്ങിയിരുന്നു. നാട്ടുകാര്‍ കാഞ്ചനയുള്‍പ്പെടെയുള്ള കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചു.
  സംഭവത്തെ പറ്റി അശോകന്‍ പറയുന്നത് ഇങ്ങനെ. 2012- ല്‍ ആണ് വീട് നിര്‍മ്മാണത്തിനായി അശോകന്‍  മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ ഭവന വായ്പ്പയ്ക്കായി സമീപിച്ചത്. മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ട് സെന്റ് സ്ഥലത്തിന്റെ രേഖയാണ് ഈടായി ആവശ്യപ്പെട്ടതെങ്കിലും 25 സെന്റ് സ്ഥലത്തിന്റെ രേഖനല്‍കി. ഭൂമിയുടെ വാല്യുവേഷന്‍ കണക്കാക്കി 1.50 ലക്ഷം മാത്രമെ ലോണനുവദിക്കാന്‍ മൂല്യമുള്ളുവെന്ന് ബാങ്ക് കണ്ടെത്തി. ഇതുപ്രകാരം പണം അനുവദിച്ചു. ആദ്യഘട്ടത്തില്‍ 90,000രൂപയും രണ്ടാംഘട്ടത്തില്‍ 20,000രൂപയും അടുത്തഘട്ടമായി 39,000രൂപയും അനുവദിച്ചു. ഏഴു വര്‍ഷം കൊണ്ട് ഗഡുക്കളായി അടച്ചു തീര്‍ക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം തവണകളായി 1,07000രൂപ അടച്ചതായി അശോകന്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധികാരണം അടവ് മുടങ്ങിയതോടെ കഴിഞ്ഞ വര്‍ഷം പണമിടപാട്  സ്ഥാപനം കോടതിയെ സമീപിച്ചു. കോടതി വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ടു. ഇതിനെതിരെ അശോകന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി 2,73,483രൂപ അഞ്ചു ഗഡുക്കളായി അടച്ചു തീര്‍ക്കാന്‍ അശോകന് സമയ പരിധി നല്‍കി. ഇതുപ്രകാരം ആദ്യഗഡുമായി 55,000രൂപയും രണ്ടാം ഗഡുവായി 32800രൂപയും അടച്ചതായി അശോകന്‍ പറഞ്ഞു. മൂന്നാം ഗഡു അടയ്ക്കുന്നതിനുള്ള സമയ പരിധി രണ്ട് ദിവസം വൈകിയതോടെ ബാങ്ക് പണം സ്വീകരിച്ചില്ല. തുടര്‍ന്നും  അടയ്ക്കാന്‍ ചെന്നപ്പോള്‍ നിങ്ങള്‍ നാലുലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും വീട് ജപ്തിചെയ്യാന്‍ കോടിതി ഉത്തരവിട്ടതായും കണിച്ച് മടക്കിയയക്കുകയായിരുന്നുവെന്ന് അശോകന്‍ പറഞ്ഞു.
 കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ പണമിടപാട് സ്ഥാപനം അധികൃതര്‍  വീട്ടിലുണ്ടായിരുന്നു അശോകന്റെ ഭാര്യകാഞ്ചനയേയും ഭര്‍തൃ മാതാവ് വയോധികയായ മാധവിയേയും വീട്ടില്‍ നിന്നും പറത്താക്കി വീട് പൂട്ടി സീല്‍ ചെയ്തു . വീട്ടിന്റെ വരാന്തയില്‍ പോലും ഇരിക്കരുതെന്നും പറഞ്ഞാണ് പോയതെന്ന് കാഞ്ചന പറഞ്ഞു. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അശോകന്റെ രണ്ട് മക്കളും വിവാഹം കഴിച്ച് തമാസം മാറിയതോടെ ഭാര്യയും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.  അശോകനും വയോധികയായ  അമ്മയും സമീപത്തെ ബന്ധു വീട്ടിലും ഭാര്യ പയ്യന്നൂരിലെ അവരുടെ തറവാട് വീട്ടിലുമാണ് കഴിയുന്നത്. പണമിടപാട് സ്ഥാപനത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
എന്നാൽ നടപടിക്രമങ്ങളെല്ലാം  പൂര്‍ത്തിയാക്കിയാണ് ജപ്തി നടപടി  സ്വീകരിച്ചതെന്ന് മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്  മാനേജര്‍ പറഞ്ഞു. ഒന്നര വര്‍ഷം മുന്‍മ്പ് തന്നെ കോടതിയില്‍ നിന്നും ജപ്തി ചെയ്യാനുള്ള  അനുമതി കിട്ടിയിരുന്നു. മകള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ നീട്ടിവെക്കുകയായിരുന്നു. വീട്ടുടമസ്ഥനുമായി പലതവണ ബന്ധപ്പെട്ട് പല ഇളവുകളും അനുവദിച്ചു. സ്ഥലത്തിന്റെ അതിരുകള്‍ പിഴുതുമാറ്റിയും മറ്റും ബങ്കിനെ കബളിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം നടത്തിയപ്പോഴാണ് കോടതി വിധി നടപ്പിലാക്കാന്‍ എത്തിയതെന്ന് മാനേജര്‍ നിഷാന്ത് പറഞ്ഞു.