മീന്‍ കൊടുത്ത് ലോട്ടറി വാങ്ങി; അടിച്ചുമോനെ 65 ലക്ഷം രൂപ

പതിവ് പോലെ മീന്‍ കൊടുത്തു, പണത്തിനു പകരം രണ്ടു ലോട്ടറി ടിക്കറ്റുകളും വാങ്ങി.ഇന്നലെ രാവിലെ ലോട്ടറിക്കടയിലെത്തി ഫലം നോക്കിപ്പോള്‍... ഒന്നാം സമ്മാനം. 65 ലക്ഷം രൂപ. കാട്ടുങ്ങല്‍ ഗോവിന്ദന്റെ മകന്‍ ചന്ദ്രബോസിനെയാണ് ക്രിസ്മസ് സമ്മാനം നല്‍കി ഭാഗ്യദേവത കടാക്ഷിച്ചത്. കേരള ലോട്ടറിയുടെ കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഡബ്ല്യു എഫ് 973102 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വര്‍ഷങ്ങളായി സൈക്കിളില്‍ മീന്‍ വില്‍ക്കുന്ന ചന്ദ്രബോസ് പുത്തന്‍പീടിക സ്വദേശി ജോസിന്റെ കടയില്‍ നിന്നാണ് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്.

ജോസിന്റെ വീട്ടില്‍ കണമ്ബ് മീന്‍ നല്‍കിയ ശേഷം സെന്ററിലെ കടയില്‍ നിന്നു ടിക്കറ്റ് വാങ്ങുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞു ലോട്ടറി ഫലം വന്നപ്പോള്‍ താന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയതെന്ന് മനസ്സിലായെങ്കിലും ആര്‍ക്കാണ് ലഭിച്ചതെന്നു ജോസിന് വ്യക്തമായില്ല. ഇന്നലെ രാവിലെ മീന്‍ വില്‍പനയ്ക്കിടയില്‍ ലോട്ടറി ഫലം നോക്കാന്‍ ജോസിന്റെ കടയിലെത്തി ചന്ദ്രബോസ് ടിക്കറ്റുകള്‍ നല്‍കിയപ്പോഴാണ് ഒന്നാം സമ്മാനം കിട്ടിയ വിവരം അറിയുന്നത്.

ടിക്കറ്റ് ചന്ദ്രബോസിന്റെ കടയില്‍ സൂക്ഷിക്കാന്‍ എല്‍പിച്ച ശേഷം ബാക്കിയുള്ള മീന്‍ വില്‍ക്കാന്‍ പോയി. ലോട്ടറിയടിച്ച വിവരം ആരോടും പറഞ്ഞതുമില്ല. വില്‍പനയ്ക്ക് ശേഷം മടങ്ങി വന്നു പൊതുപ്രവര്‍ത്തകരേയും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് പുത്തന്‍പീടിക ശാഖയിലേല്‍പ്പിക്കുകയായിരുന്നു.ഒന്നാം സമ്മാനം ചന്ദ്രബോസിനു ലഭിക്കുന്നത് ആദ്യമായാണ്. അംഗപരിമിതനായ ചന്ദ്രബോസ് അതൊന്നും വകവെക്കാതെയാണ് ജോലിക്ക് പോയിരുന്നത്. തറവാട്ടില്‍ അമ്മയോടൊപ്പമാണ് താമസം.