'എന്‍.ഡി.എ സഖ്യ കക്ഷികളിലധികവും അതൃപ്തിയില്‍' - ബി.ജെ.പിക്ക് മുന്നറിയിപ്പുമായി അകാലിദള്‍ നേതാവ്

ന്യൂഡല്‍ഹി: വേണ്ട പരിഗണന ലഭിക്കാത്തതിനാല്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ സഖ്യകക്ഷികളിലധികവും അതൃപ്തിയിലാണെന്ന് ശിരോമണി അകാലിദള്‍ നേതാവ് നരേഷ് ഗുജ്റാള്‍.

നേതാക്കള്‍ പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ ബി.ജെ.പിയെ കേന്ദ്രത്തില്‍ പിന്തുണക്കുന്ന തന്‍െറ പാര്‍ട്ടിക്ക് പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്നും രാജ്യസഭാ എം.പി കൂടിയായ നരേഷ് ഗുജ്റാള്‍ വ്യക്തമാക്കി.ശിരോമണി അകാലിദള്‍ ദേശീയ പൗരത്വ രജിസ്റ്ററിന് (എന്‍.ആര്‍.സി) എതിരാണ്. പൗരത്വ നിയമ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്ന അഭയാര്‍ഥികളുടെ പട്ടികയില്‍ മുസ്ലിമുകളെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'പൗരത്വ ഭേദഗതി നിയമം പോലുള്ള സുപ്രധാന വിഷയങ്ങളില്‍ പോലും എന്‍.ഡി.എയില്‍ ചര്‍ച്ച നടക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ പല എന്‍.ഡി.എ സഖ്യകക്ഷികളും അസന്തുഷ്ടരാണ്. നിലവിലെ ബി.ജെ.പി നേതാക്കള്‍ക്ക് 'വാജ്പേയ് സ്പര്‍ശം' ആണ് േവണ്ടത്. 20ഓളം പാര്‍ട്ടികളടങ്ങിയ സഖ്യം നയിച്ചിരുന്നയാളാണ് വാജ്പേയ്. എന്നിട്ടും വേണ്ട പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നതിനാല്‍ എല്ലാവരും സന്തുഷ്ടരായിരുന്നു. വാജ്പേയിയുടെ വാതിലുകള്‍ എല്ലാവര്‍ക്കും മുന്നില്‍ തുറന്നിരുന്നു. എല്ലാവരെയും അദ്ദേഹം തുല്യരായി പരിഗണിച്ചിരുന്നു. എല്ലാ വിഷയങ്ങളിലും ചര്‍ച്ചയും നടന്നിരുന്നു. വാജ്പേയിയുടെ ഈ ഗുണങ്ങള്‍ ഉണ്ടായിരുന്ന മറ്റൊരു നേതാവ് അരുണ്‍ ജയ്റ്റ്ലി ആയിരുന്നു. എന്തുകാര്യത്തിനും ചെന്ന് കാണാന്‍ കഴിയുമെന്ന് സഖ്യകക്ഷികള്‍ക്ക് ഉറപ്പുള്ള നേതാവായിരുന്ന ജയ്റ്റ്ലിയുടെ മരണശേഷം അത്തരം വാതിലുകള്‍ ബി.ജെ.പിയില്‍ അടഞ്ഞു' -ഒരു ടി.വി. അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.