പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാനസിക കേന്ദ്രത്തിലാക്കിയ യുവതിക്ക് മോചനം


പെരിന്തല്‍മണ്ണ: പ്രണയബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പിതാവും സഹോദരനുമടക്കം മാനസിക ചികിത്സ കേന്ദ്രത്തിലാക്കിയ യുവതിക്ക് ഒടുവില്‍ മോചനം. പെരിന്തല്‍മണ്ണ ചെറുകര സ്വദേശിനിയെയാണ് പൊലീസ് മോചിപ്പിച്ചത്. യുവാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ആഴ്ചകളോളം അന്വേഷിച്ച പൊലീസ് യുവതിയെ എറണാകുളത്തുനിന്ന് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കോടതി യുവതിയെ യുവാവിനോടൊപ്പം വിട്ടു.

ബലമായി പിടിച്ചുകൊണ്ടുപോയി ഇടുക്കി, എറണാകുളം ജില്ലകളിലെ മാനസിക ചികിത്സ കേന്ദ്രങ്ങളില്‍ ഒരുമാസത്തോളം തടങ്കലില്‍വെച്ച യുവതിക്ക് മാനസിക രോഗമാണെന്ന് വരുത്താനായിരുന്നു ശ്രമം. സംഭവത്തില്‍ പിതാവ്, സഹോദരന്‍, ബന്ധു എന്നിവരടക്കം മൂന്നുപേര്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബി.ഡി.എസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ യുവതി ഏഴുവര്‍ഷമായി തൃശൂര്‍ സ്വദേശിയായ യുവാവുമായി അടുപ്പത്തിലാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇക്കാര്യം വീട്ടുകാര്‍ അറിയുന്നത്. ബന്ധത്തിന് കുടുംബം എതിരായിരുന്നു. യുവാവിന് സാമ്ബത്തിക ശേഷിയും മറ്റും ഇല്ലെന്നായിരുന്നു കാരണം.

യുവതി യുവാവി‍െന്‍റ കൂടെ താമസം തുടങ്ങി. സ്പെഷല്‍ മാേരജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്ത സമയത്ത് അനുനയത്തില്‍ സമീപിച്ച പിതാവ് വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നല്‍കി നവംബര്‍ മൂന്നിന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

രണ്ടുദിവസം കഴിഞ്ഞതോടെ കോളജില്‍ പോവാന്‍ സമ്മതം ചോദിച്ചെങ്കിലും നല്‍കിയില്ല. നവംബര്‍ അഞ്ചിന് രാത്രി 12ന് മാനസികരോഗ ആശുപത്രിയിലുള്ളവരെ വരുത്തി ബലമായി തനിക്ക് മരുന്ന് കുത്തിവെച്ച്‌ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് യുവതി പറഞ്ഞു.

രണ്ടുദിവസം കഴിഞ്ഞാണ് ബോധം വന്നത്. യുവാവ് ഹൈകോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ കോടതി ഉത്തരവിട്ടിട്ടും യുവതിയെ കുടുംബം ഹാജരാക്കിയില്ല. പിന്നീട് പെരിന്തല്‍മണ്ണ എസ്.ഐ മഞ്ജിത്ത് ലാലി‍െന്‍റ നേതൃത്വത്തില്‍ ദിവസങ്ങളോളം നടത്തിയ അന്വേഷണങ്ങള്‍ക്കുശേഷമാണ് മനോരോഗ ആശുപത്രിയില്‍നിന്ന് കണ്ടെത്തിയത്. ഇരുവര്‍ക്കുംവേണ്ട സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു.