30 രൂപയ്ക്ക് ഉള്ളി വിറ്റു; കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ച്‌ ബിജെപി പ്രവര്‍ത്തകന്‍


ഡെറാഢൂണ്‍: രാജ്യത്തെ ഉള്ളിവില വര്‍ധനവിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവിന്റെ വിരലില്‍ കടിച്ച്‌ ബിജെപി പ്രവര്‍ത്തകന്‍. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ കോണ്‍ഗ്രസ് നേതാവിന് നേരെയാണ് പ്രതിഷേധ സമരത്തിനിടെ ആക്രമണമുണ്ടായത്.
കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നന്ദന്‍ മെഹ്‌റയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിലോയ്ക്ക് 30 രൂപ നിരക്കില്‍ ഉള്ളി വില്‍പ്പനയും നടത്തി. ഇതിനിടെയാണ് മനീഷ് ബിഷ്ത് എന്നയാള്‍ സമരക്കാര്‍ക്കെതിരെ രംഗത്തെത്തിയത്.
സമരം നടക്കുന്നതിനിടെ അശ്ലീലവാക്കുകളും ഭീഷണിയും ഉയര്‍ത്തിയാണ് മനീഷ് ആദ്യം പ്രകോപനം സൃഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ വിരലില്‍ കടിച്ച്‌ മുറിവേല്‍പ്പിച്ചത്. പിന്നീട് പോലീസെത്തി മനീഷ് ബിസ്തിനെ കസ്റ്റഡിയിലെടുത്തു.
ആക്രമണം നടത്തിയ മനീഷ് ബിസ്ത് ബിജെപി പ്രവര്‍ത്തകന്‍ തന്നെയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്നാല്‍ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രതികരിച്ചു. അതേസമയം, സംഭവസമയത്ത് മനീഷ് ബിസ്ത് ലഹരി ഉപയോഗിച്ചിരുന്നതായും കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഹല്‍ദ്വാനി പോലീസ് അറിയിച്ചു.
ഉള്ളിവില വര്‍ധനവിനെതിരെ കിലോയ്ക്ക് 30 രൂപ നിരക്കില്‍ ഉള്ളി വില്‍പ്പന നടത്തിയാണ് കോണ്‍ഗ്രസ് നൈനിറ്റാളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സ്ത്രീകളടക്കമുള്ള ഒട്ടേറേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്ളി വില്‍പ്പനയിലും സമരത്തിലും പങ്കെടുത്തിരുന്നു.