കശുമാങ്ങയില്‍ നിന്ന് ഉശിരന്‍ വാറ്റ് മദ്യം, പണം കൊയ്യാനുള്ള പദ്ധതിയുമായി പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍



കോട്ടയം: കശുമാങ്ങയില്‍ നിന്ന് മദ്യം ഉണ്ടാക്കി വിപണിയിലെത്തിച്ച്‌ വരുമാനം കൊയ്യാനുള്ള ആശയവുമായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍. റബര്‍വില കുത്തനെ ഇടിഞ്ഞതോടെ വരുമാനം കുറഞ്ഞ് നഷ്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പുതിയ ആശയം ആവിഷ്‌കരിച്ചത്. കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളിലെ കശുമാങ്ങകളില്‍ നിന്നാണ് വീര്യം കുറഞ്ഞ മദ്യവും വൈനും മറ്റും ഉത്പാദിപ്പിക്കുക. പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കാര്‍ഷിക സര്‍വകലാശാലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം സര്‍ക്കാരിന്റെ അനുമതി തേടും.

അബ്കാരി നിയമങ്ങള്‍ക്ക് അനുകൂലമായി വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് വകുപ്പും ആലോചിക്കുന്നുണ്ട്. ഗോവന്‍ ഫെനി പോലെ വീര്യം കുറഞ്ഞ മദ്യമായിരിക്കും ഇത്. ബീവറേജസ് വഴിയായിരിക്കും വില്പന. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പ്ലാന്റേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ വില്ക്കുന്നതും ആലോചിക്കും. 6,000 ഹെക്ടര്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് കൃഷി നിലവില്‍ 6,000 ഹെക്ടറിലാണ്.

കശുഅണ്ടി എടുത്തശേഷം, പഴം (കശുമാങ്ങ) ഉപേക്ഷിക്കുകയാണ് ഇപ്പോള്‍. ഇനി കശുമാങ്ങയില്‍ നിന്ന് മദ്യവും, പുറമേ അച്ചാറും വിപണിയിലെത്തിക്കും. പദ്ധതി വിജയിച്ചാല്‍, കശുമാവിന്‍ കൃഷി വിപുലമാക്കാനും ആലോചനയുണ്ട്. ഒരുകിലോ കശുമാങ്ങ സംസ്‌കരിച്ചാല്‍ 5.5 ലിറ്റര്‍ നീര് കിട്ടും. ഇതില്‍നിന്ന് അര ലിറ്റര്‍ മദ്യം നിര്‍മ്മിക്കാനാകും.

റബര്‍കൃഷി കൊണ്ട് മാത്രം ഇനി പിടിച്ചു നില്‍ക്കാനാവില്ല. വൈവിദ്ധ്യവത്കരണത്തിലേക്ക് നീങ്ങണം. കോര്‍പറേഷന്‍ വക തോട്ടങ്ങളില്‍ വന്‍ തോതില്‍ ഉപേക്ഷിക്കുന്ന കശുമാങ്ങ ഉപയോഗിച്ച്‌ വീര്യം കുറഞ്ഞ മദ്യം മാത്രമല്ല, വൈന്‍, സോഡ, വിനാഗിരി, അച്ചാര്‍ തുടങ്ങിയ പല ഉത്പന്നങ്ങളും ഉണ്ടാക്കാം. കാര്‍ഷിക സര്‍വകലാശാല വിശദ റിപ്പോര്‍ട്ടിന് മുന്നോടിയായി ഒരു ആമുഖ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.