കേന്ദ്രത്തിന് തിരിച്ചടി: പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരായ വിവേചനം; സുപ്രീംകോടതി തിരുത്തണമെന്നും ഐക്യരാഷ്ട്ര സഭ



ജനീവ: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ. നിയമം മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗം തുറന്നടിച്ചു. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് പുന:പ്പരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം. യുഎന്‍ മനുഷ്യാവകാശ വക്താവ് ജെറമി ലോറന്‍സ് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീംകോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരേ യുഎന്‍ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് തിരിച്ചടിയാണ്. നിയമം പാസാക്കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് യുഎസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.