കൃഷിയിടത്തിലെ മരം മുറി കർണാടക ജയിലിലടച്ച ദമ്പതികൾക്ക് പൗരസ്വീകരണം



സ്വന്തം കൃഷിയിടത്തിലെ മരം മുറിച്ചതിന്  കർണാടക ജയിലിലടച്ച ദമ്പതികൾക്ക് പൗരസ്വീകരണം നല്കി
 നാല് ദിവസമായി മടിക്കേരി ജില്ലാ ജയിലില്‍ കഴിഞ്ഞ മാട്ടുമ്മല്‍ ബാബു, ഭാര്യ സൗമിനി  എന്നിവര്‍ക്കാണ്  സ്വീകരണം ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് വിരാജ്‌പേട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ ജയില്‍ സൂപ്രണ്ട് അവധി ആയതിനാല്‍ ഇവര്‍ക്ക് വെള്ളിയാഴിച്ച ജയിലില്‍ നിന്നും മോചിതരാകാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി  ദമ്പതികള്‍ 11 മണിയോടെ കൂട്ടുപ്പുഴയില്‍ എത്തി.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും ഇവരെ സ്വീകരിക്കാന്‍ നേരത്തെ തന്നെ കൂട്ടുപുഴ എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് ഇവരെ സ്വീകരിച്ചത്.
കേരളത്തിലെ സ്ഥലം അന്യാധീനപ്പെടുത്തി കര്‍ണാടകത്തിന് ഒരിക്കലും തങ്ങളുടെ ഭൂമി വിട്ട് നല്‍കില്ലെന്ന  മുദ്രാവാക്യമുയര്‍ത്തി ആയിരുന്നു നാട്ടുകാരുടെ സ്വീകരണം. എം എല്‍ എക്ക് പുറമേ പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്‍, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യന്‍, തുടങ്ങിയവരും കൂട്ടുപ്പുഴയില്‍ സ്വീകരണത്തിന് എത്തി.
കര്‍ണ്ണാടക മാകൂട്ടത്തിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍ 50 വര്‍ഷമായി താമസിച്ചു വരുന്ന കുടുംബത്തെ വീട്ടുപറമ്പിലെ മരം മുറിച്ചതിന് ആണ് കര്‍ണാടക വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.