മാവോവാദികൾ നോട്ടമിട്ട ആദിവാസി കോളനികളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളുമായി ജില്ലാ ഭരണകൂടത്തിന്റെ നടപടി.





ആറളം :ഇരിട്ടി  പോലീസ് സബ്ബ് ഡിവിഷന് കീഴിലെ ആദിവാസി കോളനികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ പോലീസും ജില്ലാ ഭരണകൂടവും നടത്തുന്ന ശ്രമങ്ങള്‍ തുടരുന്നു. ബുധനാഴ്ച സബ്ബ് കളക്ടര്‍ ആസിഫ് കെ യൂസഫ് , ഇരിട്ടി എ.എസ് പി ആര്‍ ആനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ചതിരൂര്‍ 110 കോളനി സന്ദര്‍ശിച്ചു.ആറളം സർക്കിൾ ഇൻസ്പെക്ടർ സുധാകരൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്യക്ഷ റഹിയാനത്ത് സുബി തുടങ്ങിയവർ പങ്കെടുത്ത് കോളനിയുടെ അവസ്ഥ ജില്ലാ ഭരണാധികാരികൾക്ക് വിശദീകരിച്ചു.ആദിവാസി കോളനികളിലെ ശോചനീയാവസ്ഥ മുതലെടുത്ത് മാവോയിസ്റ്റും, ചില മത സംഘടനകളും ഇവര്‍ക്കിടയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുവെന്ന പോലീസ് ഇന്റിലിജെന്‍സ് റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ത്രിതല പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളേയും ഏകോപിപ്പിച്ച് ആദിവാസി കോളനികളുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഇവരുടെ അടിസ്ഥാന ആവശ്യങ്ങളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തുകയും വീടുകളിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സോളാര്‍ ലൈറ്റുകള്‍ വിതരണം ചെയ്യുകയു ചെയ്തു.. കോളനിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി കാര്‍ഷിക മേഖലയില്‍ പ്രത്യേക പരിശീലനവും, ഫുഡ്‌ബോള്‍ , വോളി ബോള്‍ തുടങ്ങി കായിക പരിശീലനവും ഇവര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.ചതിരൂര്‍ കോളനിയിലെ കാട് മൂടിക്കിടക്കുന്ന 37 ഏക്കര്‍ സ്ഥലം പോലീസിന്റെ സഹായത്തോടെ  തെളിച്ച് കൃഷി വകുപ്പിന്റെ സഹായത്തോടെ അനുയോജ്യമായ കൃഷിയും, ഇടവിളകൃഷിയും നടത്താനുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. ഓരോ മാസവും ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനുമായി സംഘം എല്ലാ കോളനികളും സന്ദര്‍ശിക്കും. ഓരോ കോളനി പരിധിക്കുള്ളിലെ പോലീസ് മേധാവിക്കാണ് പദ്ധതിയുടെ മേല്‍നോട്ടം.