മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് അമിത് ഷാ
ന്യൂഡൽഹി: മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ ഫാത്തിമയുടെ പിതാവ് ലത്തീഫുമായി കൂടിക്കാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നൽകിയത്. വനിതാ ഐജിയുടെ നേതൃത്വത്തിലാകും സിബിഐ അന്വേഷണം നടക്കുകയെന്നും അമിത് ഷാ കൂടിക്കാഴ്ചയിൽ അറിയിച്ചു.
കേരളത്തിൽനിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദർശിച്ചത്. ലത്തീഫിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി. ഇതോടൊപ്പം 37 എം.പിമാർ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് നൽകി.
ഫാത്തിമയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന് പുറമേ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന മാനസിക പീഡനമടക്കമുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണമാണ് നടക്കുകയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. നിലവിൽ തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഫാത്തിമയുടെ പിതാവ് തൃപ്തനാണ്. എന്നാൽ ഇതോടൊപ്പം സിബിഐ അന്വേഷണവും നടക്കും. കേസ് സിബിഐ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും എൻ.കെ.പ്രേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ അന്വേഷണങ്ങളോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ മറുപടിയിൽ തൃപ്തിയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫും പ്രതികരിച്ചു. തന്റെ മകൾ അവസാനത്തെ ഇരയാകണമെന്നാണ് ആഗ്രഹം. ഇനിയും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടാകരുത്. ഫാത്തിമയുടെ മരണത്തിന് ശേഷം നീതി ലഭ്യമാക്കാൻ രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


0 Comments