101 പേരുടെ മോഹിനിയാട്ടവുമായി കിഴക്കറ കാവ് ഭഗവതിക്ഷേത്രം




പഴയങ്ങാടി: ഒരു ശാസ്ത്രീയനൃത്തം മുന്‍ നൃത്തപരിചയമില്ലാത്തവരുള്‍പ്പെടെയുള്ള 101 പേരെ അണിനിരത്തി അരങ്ങിലെത്തിക്കുകയാണ് വെങ്ങര മൂലക്കീല്‍ കിഴക്കറ കാവ് ഭഗവതിക്ഷേത്ര കമ്മിറ്റി. മോഹിനിയാട്ടമെന്ന ശാസ്ത്രീയ നൃത്തത്തെ മൂന്നാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികളും 65 വയസ്സ് പൂര്‍ത്തിയായ സ്ത്രീകളുമുപ്പെടെയാണ് രംഗത്ത് അവതരിപ്പിക്കാനുള്ള പരിശീലനം തുടങ്ങിയത്‌. നാട്ടുകാരിയും മോഹിനിയാട്ട നര്‍ത്തകിയുമായ അരുണിമ രാജന്റെ നേതൃത്വത്തില്‍ ഞായറാഴ്ചകളിലാണ് ഇതിന്റെ പരിശീലനം നല്‍കുന്നത്.

എട്ട് സംവത്സരങ്ങള്‍ക്കുശേഷമാണ് വെങ്ങര മൂലക്കീല്‍ കിഴക്കറ കാവില്‍ 31 മുതല്‍ ജനുവരി നാലുവരെ കളിയാട്ടം നടക്കുന്നത്. ജനുവരി രണ്ടിന് വൈകീട്ട് 7.30-നാണ് നൂറ്റിയൊന്ന് നാരിമാരുടെ മെഗാ മോഹിനിയാട്ടം അരങ്ങിലെത്തുന്നത്.

മറ്റ് നൃത്തരൂപങ്ങളില്‍നിന്നും ഏറെ ബുദ്ധിമുട്ടാണ് ഇതുവരെ നൃത്തകലാരൂപവുമായി യാതൊരു ബന്ധവുമില്ലാത്ത 85 ശതമാനം പേരെയുംഅഭ്യസിപ്പിക്കുന്നതെന്ന് പരിശീലകയായ അരുണിമ പറയുന്നു. ജനങ്ങളുടെ കൂട്ടായ്മയാണ് ഇവര്‍ക്ക് വലിയ പ്രോത്സാഹമായി മാറുന്നത്.

മോഹിനിയാട്ടമായതിനാല്‍ത്തന്നെ ഇവര്‍ക്കു വേണ്ട ഡ്രസ്, മേയ്ക്കപ്പ്, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരും. ഗണപതി സ്തുതിയില്‍ തുടങ്ങി ഗുരുവിനെയും, മറ്റെല്ലാ ദൈവങ്ങളെയും സ്തുതിച്ച്‌ അവസാനിപ്പിക്കുംവിധം 20 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ മെഗാമോഹിനിയാട്ടം.