കാമുകിയെ കാണാന്‍ വിദേശത്തുനിന്നും പറന്നെത്തി, മടങ്ങാന്‍ സമ്മതിക്കാതെ യുവതി, പൊരിഞ്ഞ വഴക്ക്, കുഴങ്ങി റെയില്‍വേ പൊലീസ്




: മലയാളി കമിതാക്കള്‍ തമ്മിലുണ്ടായ വഴക്കില്‍ കുഴങ്ങിയത് റെയില്‍വേ പൊലീസ്. ബം​ഗലൂരു കെഎസ്‌ആര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കോഴിക്കോട് സ്വദേശികളായ യുവതിയും ആണ്‍സൃഹൃത്തും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു വഴക്കുണ്ടായത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ റെയില്‍വേ പൊലീസ് ഇരുവരെയും രാത്രിതന്നെ വൈറ്റ്ഫീല്‍ഡ് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.

ബം​ഗലൂരു വൈറ്റ്ഫീല്‍ഡിലെ ആശുപത്രിയില്‍ നഴ്‌സാണ് യുവതി. സൗദി അറേബ്യയില്‍ ജോലിചെയ്യുകയാണ് യുവതിയുടെ ആണ്‍സുഹൃത്ത്. ഇരുവരും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കാണാതായതായി രണ്ടുദിവസംമുമ്ബ് പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോ​ഗസ്ഥര്‍ വ്യക്തമാക്കി.
പ്രണയിനിയെ കാണാന്‍ സൗദി അറേബ്യയില്‍ നിന്നെത്തിയതായിരുന്നു യുവാവ്. മൂന്നു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ യുവതി സമ്മതിച്ചില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. റെയില്‍വേ സ്‌റ്റേഷനിലെത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ല. കൂടെവരുമെന്ന് വാശിപിടിക്കുകയുമായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.