യുവനടിയെ തട്ടിക്കൊണ്ടുപോയ കേസ് : വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും, ദിലീപ് ഹാജരായേക്കും





കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പുനരാരംഭിക്കും. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പ്രതികള്‍ക്ക് കുറ്റം ചുമത്തുന്ന നടപടികള്‍ക്ക് വേണ്ടി നടന്‍ ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണം.

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ പുര്‍ത്തിയായിരുന്നു. ഇന്ന് പ്രതിഭാഗം വാദം തുടങ്ങും. കേസില്‍ തുടര്‍ച്ചയായ മൂന്നാം തവണ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്ബതാം പ്രതി സനില്‍കുമാറിന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാത്തതെന്നും ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. വിചാരണയ്ക്ക് വേണ്ടി ഹൈക്കോടതി വനിതാ ജഡ്ജിയെ നിയമിച്ചിരുന്നു.