പട്ടാള ക്യാമ്ബിലേക്കെന്നുപറഞ്ഞു ഭക്ഷണം ഓര്‍ഡര്‍ ചെയ്‌ത്‌ എ.ടി.എം. തട്ടിപ്പ്‌


മുക്കം (കോഴിക്കോട്‌): ഹോട്ടലുകളില്‍നിന്നു പാഴ്‌സലായി ഭക്ഷണം വാങ്ങാന്‍ ഫോണില്‍ ഓര്‍ഡര്‍ ചെയ്‌തശേഷം എ.ടി.എം. നമ്ബര്‍ കൈക്കലാക്കി പണം തട്ടി. തിരുവമ്ബാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാമ്ബാറയിലും ആനക്കാംപൊയിലിലുമാണ്‌ എ.ടി.എം. നമ്ബറും ഒ.ടി.പിയും വാങ്ങി പണം തട്ടിയത്‌. മിലിട്ടറി ക്യാമ്ബിലേക്കു ഭക്ഷണം വേണമെന്ന്‌ ആവശ്യപ്പെട്ടാണു ഹോട്ടലുടമകള്‍ക്കു ഫോണ്‍ വിളി വന്നത്‌. ക്യാമ്ബിലേക്കാണു ഭക്ഷണമെന്നും എ.ടി.എം. കാര്‍ഡ്‌ നമ്ബര്‍ തന്നാല്‍ പണം അക്കൗണ്ടിലേക്ക്‌ ഇടാമെന്നും പറഞ്ഞു. കോള്‍ വന്ന നമ്ബറിലെ വാട്‌സാപില്‍ പട്ടാള വേഷത്തിലുള്ളവരുടെ ചിത്രങ്ങള്‍ കണ്ടതിനാല്‍ ഹോട്ടലുടമകള്‍ എ.ടി.എം. നമ്ബര്‍ കൈമാറി. തുടര്‍ന്ന്‌ ഒ.ടി.പിയും ചോദിച്ചുവാങ്ങി. ഇതിനു പിന്നാലെ അക്കൗണ്ടിലെ പണം നഷ്‌ടപ്പെടുകയായിരുന്നു. പുല്ലൂരാംപാറ പള്ളിപ്പടിയിലെ ഗ്രീന്‍ ചില്ലി ഹോട്ടല്‍ ഉടമയ്‌ക്ക്‌ 20,000 രൂപ നഷ്‌ടമായി.

3800 രൂപയുടെ ഭക്ഷണവും ഇവര്‍ ഓര്‍ഡര്‍ ചെയ്‌തിരുന്നു. ഇതും നഷ്‌ടമായി. മൂന്നു തവണയായാണ്‌ പണം പിന്‍വലിച്ചത്‌. പുല്ലൂരാംപാറയിലെ കെ.ടി.ഡി.സി.

ഹോട്ടലില്‍നിന്നും ആനക്കാംപൊയിലിലെ ബ്രദേഴ്‌സ്‌ ഹോട്ടലില്‍നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തിരുന്നെങ്കിലും സംശയം തോന്നിയതിനാല്‍ പണം ഇല്ലാത്ത എ.ടി.എം. നമ്ബറാണ്‌ അവര്‍ നല്‍കിയത്‌. ഇതോടെ ഇവര്‍ക്ക്‌ പാഴ്‌സലായി എടുത്തുവച്ച ഭക്ഷണം മാത്രമാണ്‌ നഷ്‌ടമായതന്ന്‌ ബ്രദേഴ്‌സ്‌ ഹോട്ടലുടമ മൂസ പറഞ്ഞു. ഹരിയാനയിലെ ഗാര്‍ഗൂണ്‍ എന്ന സ്‌ഥലത്തുനിന്നാണ്‌ പണം പിന്‍വലിച്ചിരിക്കുന്നത്‌.എ.ടി.എം. നമ്ബര്‍ നല്‍കിയതോടെ ഫോണ്‍ പ്രവര്‍ത്തന രഹിതമായെന്ന്‌ ഗ്രീന്‍ ചില്ലി ഹോട്ടലുടമ ആന്റോ ജോസഫ്‌ പറഞ്ഞു. 6266920 315 നമ്ബറില്‍ നിന്നാണ്‌ കോള്‍ വന്നത്‌. സംഭവത്തെക്കുറിച്ച്‌ തിരുവമ്ബാടി പോലീസ്‌ അന്വേഷണമാരംഭിച്ചു.