സര്‍ക്കാരിനു കെ.എസ്‌.ആര്‍.ടി.സിയുടെ കത്ത്‌ 8,000 ജീവനക്കാരെ നീക്കണം


തിരുവനന്തപുരം: ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും എണ്ണായിരംപേരെ പിരിച്ചുവിടുകയോ മറ്റു വകുപ്പുകളിലേക്കു പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നും കെ.എസ്‌.ആര്‍.ടി.സി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ശശീന്ദ്രനും കത്ത്‌ നല്‍കി. ശമ്ബളത്തിനായി മാസാമാസം സര്‍ക്കാരിനു മുന്നില്‍ കൈനീട്ടുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ധനവകുപ്പ്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണിത്‌. കര്‍ശന നടപടിയിലേക്കു സര്‍ക്കാര്‍ കടന്നാല്‍ ജീവനക്കാര്‍ക്ക്‌ സ്വയം പിരിഞ്ഞുപോകലിനും അവസരം ഒരുക്കിയേക്കും. ഒറ്റയടിക്ക്‌ പുനര്‍വിന്യസം നടപ്പാക്കാനാവില്ല. അങ്ങനെവന്നാല്‍ തൊഴില്‍ നഷ്‌ടപ്പെടുന്ന യുവാക്കളുടെ പ്രക്ഷോഭത്തെ സര്‍ക്കാരിനു നേരിടേണ്ടി വരും. ശമ്ബളം മുടങ്ങുന്നതിനെതിരെ ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്‌ചിതകാല സമരത്തിലാണിപ്പോള്‍. അതിനിടെയാണ്‌ കോര്‍പ്പറേഷന്‍ ഇടിവെട്ട്‌ നീക്കം.