ഇനി കുടിച്ച ശേഷം കുപ്പി വലിച്ചെറിയേണ്ട: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഏല്‍പ്പിക്കാം, പണവും കിട്ടും!



തിരുവനന്തപുരം: ബിവറേജസ് ഒഔട്ട്‌ലറ്റുളില്‍ നിന്ന് ഇനി മദ്യം വാങ്ങുക മാത്രമല്ല, കുപ്പി വില്‍ക്കുകയും ചെയ്യാം. ഒരു ഫുള്‍ ഗ്ലാസ് ബോട്ടില്‍ നല്‍കിയാല്‍ മൂന്നുരൂപ കിട്ടും. പ്ലാസ്റ്റിക് കുപ്പിയാണെങ്കില്‍ ഒരു കിലോ എത്തിച്ചാല്‍ 15 രൂപ ലഭിക്കും.

ജനുവരി 1 മുതല്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കുന്നവര്‍ തന്നെയാണ് അവ തിരിച്ചെടുക്കേണ്ടതും. ക്ലീന്‍ കേരള കമ്ബനിയുമായി ബിവറേജസ് കോര്‍പറേഷന്‍ ഒപ്പിട്ട കരാര്‍ പ്രകാരം മദ്യം വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ തന്നെ കുപ്പിയും ശേഖരിക്കും. ക്ലീന്‍ കേരള കമ്ബനി പ്രതിനിധികളാണു കുപ്പികള്‍ വാങ്ങുക.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിക്കുള്ളില്‍ നിന്നു 3 മാസത്തേക്കു മദ്യക്കുപ്പികള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോഴത്തെ കരാര്‍. പിന്നാലെ സംസ്ഥാനമാകെ വ്യാപിപ്പിക്കും. ഷോപ്പുകളിലെ കുപ്പിശേഖരണത്തിനു പുറമേ ഹരിത കര്‍മസേനയും ആക്രിക്കച്ചവടക്കാരും വീടുകളിലെത്തി കുപ്പി വാങ്ങും. കോര്‍പറേഷന്റെയും ക്ലീന്‍ കേരള കമ്ബനിയുടെയും ശേഖരണ കേന്ദ്രങ്ങളിലും കുപ്പി എത്തിക്കാം. ക്ലീന്‍ കേരളയ്ക്കു നേരിട്ടു കുപ്പി നല്‍കുന്നവര്‍ക്കു മാത്രമാണു നിശ്ചയിച്ചിട്ടുള്ള വില നല്‍കുക. ഹരിത കര്‍മസേനയില്‍ നിന്നു പണം ലഭിക്കില്ല.

ശേഖരണ കേന്ദ്രങ്ങളില്‍ ഗ്ലാസ് കുപ്പികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ബീയര്‍ കുപ്പികള്‍ എന്നിവ ശേഖരിക്കുന്നതിന് വെവ്വേറെ നിറത്തിലുള്ള ബിന്നുകള്‍ സ്ഥാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശേഖരിക്കുന്ന കുപ്പികള്‍ ബിവറേജസ് കോര്‍പറേഷന്‍ പരിശോധിച്ച്‌ 5 ദിവസത്തിനുള്ളില്‍ അംഗീകാരം നല്‍കിയാല്‍ പുനഃചംക്രമണ ഏജന്‍സിക്കു കൈമാറും. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ചെലവ് ക്ലീന്‍ കേരള കമ്ബനിക്കു ബവ്‌റിജസ് കോര്‍പറേഷന്‍ നല്‍കണം. ഒരു ബീയര്‍ കുപ്പി, ഒരു ലീറ്റര്‍ മദ്യക്കുപ്പി, അര ലീറ്റര്‍ മദ്യക്കുപ്പി രണ്ടെണ്ണം, മൂന്ന് 180 മില്ലിലീറ്റര്‍ മദ്യക്കുപ്പി എന്നിവയ്ക്ക് മൂന്നുരൂപയാണ് വില. ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 15 രൂപ.