അമേരിക്കന്‍ ബാസ്‍കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയന്‍റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയക്കടുത്തുള്ള കാലബാസാസിലാണ് അപകടം. എന്‍ജിന്‍ തകരാറായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കോബിയുടെ പതിമൂന്നുകാരി മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഒന്‍പതുപേരും ദുരന്തത്തിനിരയായി. മകളെ ബാസ്കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. ക്രിസ്റ്റാനൊ റൊണാള്‍ഡോ, ഡോണള്‍ഡ് ട്രംപ് ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങി ഒട്ടേറെ ലോകനേതാക്കളും കായികതാരങ്ങളും അനുശോചനം രേഖപ്പെടുത്തി.

മൈക്കിള്‍ ജോര്‍ഡന് ശേഷം ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടുകണ്ട ഏറ്റവും മികച്ച ഷൂട്ടിങ് ഗാര്‍ഡായിരുന്നു കോബി ബ്രയന്റ് . കൃത്യതയുടെ പര്യായത്തിന് ബ്ലാക് മംബ എന്ന് സ്വയം വിശേഷിപ്പിച്ച പ്രതിഭാസം. 96ലെ എന്‍ ബി എ ഡ്രാഫ്റ്റില്‍ 18 വയസുകാരന്‍ കോബി ബ്രയന്റ് എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ ഷാര്‍ലറ്റ് ഹോര്‍നെറ്റ്സ് ടീമിലെത്തിച്ചു. വാല്‍ഡെ ഡിവാച്ചിന് വേണ്ടി കോബിയെ ഹോര്‍നെറ്റ്സ് ലേക്കേഴ്സിന് കൈമാറി. ബാസ്ക്കറ്റ് ബോള്‍ ചരിത്രംതന്നെ മാറ്റിമറിച്ച കൈമാറ്റമായി അത്. ഹോര്‍നെറ്റ്സിന്റെ നഷ്ടം പകരംവയ്ക്കാനാവാത്തെതന്ന് കോബി തെളിയിച്ചു. അഞ്ചു എന്‍ ബി എ ചാംപ്യന്‍ഷിപ്പുകള്‍ കോബിയുടെ മികവില്‍ ലേക്കേഴ്സ് സ്വന്തമാക്കി.

2000 മുതല്‍ 2002 വരെ തുടര്‍ച്ചയായി മൂന്നു കിരീടങ്ങള്‍ കോബി – ഷക്കീല്‍ ഒ നീല്‍കൂട്ടുകെട്ട് ലേക്കേഴ്സിലെത്തിച്ചു. 18 തവണ എന്‍ ബി എ ഓള്‍ സ്റ്റാര്‍, 2008 എം വി പി. 34ാം വയസില്‍ 30,000 കരിയര്‍ പോയിന്റ് നേടുന്ന പ്രായം കുറഞ്ഞ താരം. 2008ലും 12ലും ഡ്രീം ടീമിനെ ഒളിംപിക്സില്‍ നയിച്ച് രണ്ട് സ്വര്‍ണമെഡലുകള്‍. കോബി നിര്‍മിച്ച ഡിയര്‍ ബാസ്‍കറ്റ്ബോള്‍ 2018ല്‍ മികച്ച ആനിമേറ്റഡ് ഷോര്‍ട് ഫിലിമിനുള്ള ഓസ്‍കര്‍ നേടിയിരുന്നു. ഒടുക്കം 41ാം വയസില്‍ മൈക്കിള്‍ ജോര്‍ഡന്റെ പിന്‍ഗാമി ജോര്‍ഡനെ പിന്നിലാക്കി മരണത്തിനും കീഴടങ്ങി.