ഇന്ത്യാരാജ്യത്തെ മതാധിഷ്ടിത രാജ്യമാക്കി മാറ്റാൻ ബി.ജെ.പിയും ആര്‍ എസ് എസും ശ്രമം നടത്തുന്നു. അമിത്ഷായും നരേന്ദ്രമോദിയും ഇന്ത്യയെ യുദ്ധക്കളമാക്കി മാറ്റി: രമേശ് ചെന്നിത്തല


അമിത്ഷായും നരേന്ദ്രമോദിയും ഇന്ത്യയെ യുദ്ധക്കളമാക്കി മാറ്റിയെന്നും
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുമ്പോള്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 5 മുതല്‍ 11 വരെയുള്ള നിയമം പരിശോധിച്ചാല്‍  സുപ്രീം കോടതി പൗരത്വ നിയമം ചവറ്റ് കൊട്ടയിലെറിയുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഭരണഘടനയും മതേതരത്വവും തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം പി നയിച്ച രാഷ്ട്രരക്ഷാ മാര്‍ച്ചിന് സമാപനം കുറിച്ച് സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലെ ബി.ജെപി സര്‍ക്കാര്‍ രണ്ട് തവണയായി അധികാരത്തില്‍ വന്നപ്പോള്‍ മുസ്ലീം ജനവിഭാഗത്തിനെതിരെ മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നു.ആദ്യം കൊണ്ടുവന്ന മുത്തലാക്ക് ബില്ലും രണ്ടാമത് ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370-ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കുകയും കാശ്മിരിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ വീട്ട് തടങ്കലിലാക്കുകയും ഇന്റര്‍നെറ്റ് പോലും ലഭ്യമാക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ പൗരത്വബില്ല് നടപ്പിലാക്കുക വഴി രാജ്യത്തെ മതേതരത്വം തകര്‍ക്കുകയും രാജ്യത്തെ മതാധിഷ്ടിത രാജ്യമാക്കാനുമാണ് ശ്രമിച്ചതെന്ന് ചെന്നിത്തല പറഞ്ഞു, പൗരത്വബില്ല് പാസാക്കുകവഴി രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. രാജ്യത്തെ ജനങ്ങള്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ട് വന്നത്.

രാജ്യത്തെ മതാതിഷ്ടിത രാജ്യമാക്കി മാറ്റാനുള്ള ബിജെപിയും ആര്‍ എസ് എസും ഒന്നല്ല ആയിരം ഭേദഗതി കൊണ്ടുവന്നാലും അത് നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും കോണ്‍ഗ്രസാണ് രാജ്യം ഭരിച്ചിരിന്നുവെങ്കില്‍ ഈ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. കണ്ണ് ഉള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല. ആ ഒരു അവസ്ഥയാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ നിയമസഭാംഗങ്ങള്‍ ഓട് പൊളിച്ചല്ല നിയമസഭയിലെത്തിയത്. ജനങ്ങള്‍ തിരഞ്ഞെടുത്താണ് അംഗമായത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിയമ നിര്‍മ്മാണം നടത്തുവാനും പ്രമേയം പാസാക്കുവാനും നിയമസഭക്ക് അധികാരമുണ്ട്. ബിജെപിയുടെ സംസ്ഥാന നേതാവിനെപോലെ സംസാരിക്കുന്ന ഗവര്‍ണര്‍ അപമാനമാണ്. ഗവര്‍ണര്‍ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം എതിര്‍ത്ത് പറഞ്ഞിട്ടില്ല. എല്ലാം എതിര്‍ത്തത് ഞാന്‍മാത്രമാണ്. ബിജെപിയുടെയും ആര്‍ എസ് എസിന്റെയും താല്‍പ്പര്യം സംരക്ഷിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ഒന്ന് പ്രതികരിക്കാന്‍ തയ്യാറാകാത്ത പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വ ഭേദഗതിക്ക് എതിരായി പറയുകയും സെന്‍സസിനൊപ്പം എന്‍പിആര്‍ രജിസ്റ്റര്‍ തയ്യാറാക്കണമെന്ന് ഡിസംബര്‍ മാസം ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പൗരത്വബില്ലിനെതിരെ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ചടങ്ങില്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുള്‍ ഖാദര്‍മൗലവി അധ്യക്ഷതവഹിച്ചു. കെ സുധാകരന്‍ എം പി, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി,എം എല്‍എമാരായ കെ സി ജോസഫ് , സണ്ണിജോസഫ്, കെ എം ഷാജി, പി കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുള്‍കരീം ചേലേരി, മേയര്‍ സുമാബാലകൃഷ്ണന്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍,അഡ്വ, സജീവ് ജോസഫ്,  ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, എസ്.എം.സി ജില്ലാ പ്രസിഡന്റ്
എ.കെ.അബ്ദുൾ ബാഖഫി,
 തലശേരി അതിരൂപത ചാന്‍സിലര്‍ ഡോ. തോമസ്‌തെങ്ങുംപള്ളി,  പി ടി ജോസ്. സി എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, ജോസഫ് മുള്ളന്‍മട, അഷ്‌റഫ് പുറവൂര്‍, കെ.എൻ.എം മർക്കസുൽ ദഅവ നേതാവ് ഇസ്മായില്‍ കരിയാട്, വിസ്ഡം സംസ്ഥാന പ്രസിഡന്റ് സി പി സലീം, കേരള മുസ്ലീം ജമായത്ത് നേതാവ് എൻ. അബ്ദുള്‍ ലത്തീഫ് സഅദി പഴശ്ശി, വെൽഫയർ പാർട്ടി നേതാവ് സൈനുദ്ദീൻ കരിവെള്ളൂർ, ജമാഅത്ത് ഇസ്ലാമി നേതാവ് മുഹമ്മദ് സാജിദ് നദവി, സോളിഡാരിറ്റി നേതാവ് പി.ബി.എം ഫാർമീസ്, കെ.എൻ.എം നേതാവ് അബ്ദുൾ ബാരിഫ് ബുസ്താനി, ഫോർവേഡ് ബ്ലോക്ക് നേതാവ് അഡ്വ.മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.