രാജ്യസഭ അവകാശ സമിതി യോഗം ഇന്ന്; പൗരത്വ നിയമഭേദഗതിക്കെതിരായ കേരള നിയമസഭ പ്രമേയം ചര്‍ച്ചയായേക്കും

ദില്ലി: രാജ്യസഭ അവകാശ സമിതി യോഗം ഇന്ന് ചേരും. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസ് യോഗം ചര്‍ച്ചചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിയമസഭ പ്രമേയം അവകാശ ലംഘനമാണെന്നാണ് ജിവിഎല്‍ നരസിംഹറാവു എംപി നല്‍കിയ നോട്ടീസില്‍ പറയുന്നത്.

പത്തംഗ സമിതിയില്‍ ഭരണപക്ഷത്തിന് ആറ് അംഗങ്ങളുണ്ട്. നിയമസഭ പാസ്സാക്കിയ പ്രമേയമായതിനാല്‍ മുഖ്യമന്ത്രിയെക്കാള്‍ ഉത്തരവാദിത്തം സ്പീക്കര്‍ക്കാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ സമിതിക്ക് ഇടപെടാന്‍ പരിമിതയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. രാജ്യമെങ്ങും പ്രവാസികള്‍ക്കിടയിലും ആശങ്ക ശക്തമാണെന്നും അതുകൊണ്ട് നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ഉള്ളത്.
രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭയില്‍ പ്രമേയം പാസാക്കിയത്. സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച്‌ പ്രത്യേക സമ്മേളനം വിളിച്ച്‌ ചേര്‍ത്തായിരുന്നു പ്രമേയ അവതരണം.