ഇരിട്ടി ടൗൺ ട്രാഫിക് പരിഷ്കരണം ഫെബ്രുവരി ആദ്യ വാരത്തിലേക്ക് മാറ്റി



ഇരിട്ടി: ജനുവരി ഇരുപതു മുതൽ നടത്താനിരുന്ന  ടൗണിലെ  ട്രാഫിക് പരിഷ്‌കരണം ഫെബ്രുവരി ആദ്യവാരത്തിലേക്ക് മാറ്റി. കെ എസ് ടി പി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണില്‍ നടന്നു വരുന്ന നവീകരണ പ്രവർത്തികൾ പൂർണ്ണമാവാത്തതാണ് ഇതിന് കാരണം. ജനുവരി 20 മുതല്‍ ട്രാഫിക് പരിഷ്‌കരണം നടത്താനായിരുന്നു നഗരസഭയും, പോലീസും, മോട്ടോർ വാഹന വകുപ്പും, വ്യാപാരി സംഘടനകളും സംയുക്ത ട്രേഡ് യൂണിയനുകളും സംയുക്തമായി യോഗം ചേർന്ന് തീരുമാനിച്ചിരുന്നത്. 

കുറെ കാലമായി കുത്തഴിഞ്ഞ നിലയിലായിരുന്നു ഇരിട്ടി ടൗണിലെ ഗതാഗതവും, പാർക്കിങ്ങും. റോഡ് നവീകരണ പ്രവർത്തികൾ 20 നകം തീരുമെന്നാണ് വിചാരിച്ചിരുന്നത്.   എന്നാല്‍ ഇനിയും ടൗണില്‍ കുറച്ച് പ്രവർത്തികൾ ബാക്കിയായിട്ടുണ്ട്.  തലശ്ശേരി - മൈസൂർ റോഡിലെ പ്രധാന കവലയായ പഴയ സ്റ്റാന്‍ഡ് ജംഗ്ഷനില്‍ ഡിവൈഡര്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്ര ലൈനിന്റെ പ്രവര്‍ത്തിയും,  ഓട്ടോ - ടാക്‌സി വാഹനങ്ങള്‍ക്കും,  ഇരുചക്രവാഹനങ്ങള്‍ക്കും, സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യേണ്ട സ്ഥലം കണ്ടെത്തി മാര്‍ക്ക് ചെയ്യുന്ന പ്രവര്‍ത്തിയും ബാക്കിയാണ്. ഇവയുടെ പ്രവർത്തികൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്.  ഫെബ്രവരി ആദ്യവാരത്തോടെയേ ഇതെല്ലാം  പൂർത്തീകരിക്കാൻ കഴിയുകയുളളൂ എന്നാണ്  കരുതുന്നത്. ഇവകൂടി പൂർത്തിയാകുന്ന മുറക്ക് ഗതാഗത പരിഷ്കരണം നടപ്പിൽ വരുത്താനാണ് അധികൃതരുടെ തീരുമാനം.