വ്യാജ ചികിത്സ: മൂന്നുപേര്‍ പിടിയില്‍

അഞ്ചല്‍ (കൊല്ലം): അഞ്ചലിനടുത്ത് ഏരൂരില്‍ വ്യാജമരുന്ന് നല്‍കി നൂറോളംപേരെ വൃക്ക-കരള്‍ രോഗബാധിതരാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യാജവൈദ്യന്മാര്‍ അറസ്റ്റില്‍. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജവൈദ്യന്മാരായ മറ്റുള്ളവരെ കണ്ടെത്താന്‍ ഏരൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

തെലങ്കാന സ്വദേശികളായ ആറ് വ്യാജ വൈദ്യന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘമാണ് അഞ്ചലില്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നാടോടി വൈദ്യന്മാര്‍ എന്ന വ്യാജേന തെലുങ്കാനയില്‍ നിന്നെത്തി പല ചെറുസംഘങ്ങളായി തിരിഞ്ഞ് ചികിത്സ നടത്തുകയായിരുന്നു ഇവര്‍. വ്യാജ വൈദ്യന്മാര്‍ നല്‍കിയ മരുന്ന് കഴിച്ച്‌ കൊല്ലം ഏരൂരില്‍ നൂറോളംപേര്‍ക്ക് വൃക്ക-കരള്‍ രോഗങ്ങള്‍ ബാധിച്ചിരുന്നു. അതിനിടെയാണ് മൂന്നംഗ സംഘം പൊലീസ് പിടിയിലായത്. കോട്ടയത്ത് സമാനമായ തട്ടിപ്പിന് പദ്ധതിയിടുന്നതിനിടെയാണ് തെലങ്കാന സ്വദേശികളായ വ്യാജവൈദ്യന്മാര്‍ കസ്റ്റഡിയിലായത്. ഒരിടത്ത് താമസിച്ച്‌ ചികിത്സ തുടങ്ങി ഒരു മാസത്തിനുള്ളില്‍ അവിടെ നിന്ന് മുങ്ങി മറ്റൊരു സ്ഥലത്ത് ചികിത്സ തുടങ്ങുകയാണ് സംഘത്തിന്റെ രീതി.

അയ്യായിരം മുതല്‍ 20000 രൂപ വരെയാണ് ഇവര്‍ ഒരു ദിവസത്തെ ചികിത്സയ്ക്ക് ഈടാക്കിയിരുന്നത്. തെലങ്കാനയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് തട്ടിപ്പ് ചികിത്സയ്ക്ക് പിന്നിലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ ആറുപേര്‍ വ്യാജവൈദ്യന്മാരും രണ്ടുപേര്‍ ഇവരുടെ ഭാര്യമാരുമാണ്. പൊലീസ് അന്വേഷണം വ്യാപകമാക്കിയതോടെ മറ്റുള്ള അഞ്ചുപേര്‍ തെലങ്കാനയിലേക്ക് കടന്നെന്നാണ് സൂചന. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.