മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്ന് തകര്‍ക്കും

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച്‌ പണിത മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച്‌ ടു ഒ ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയമായ ആല്‍ഫ സറീനും പൊളിക്കും.

രാവിലെ പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും. രാവിലെ എട്ട് മുതല്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആകെ നാല് തവണ സൈറണ്‍ മുഴങ്ങും. ആദ്യത്തേത് സ്ഫോടനത്തിന് അര മണിക്കൂര്‍ മുന്‍പാണ് പുറപ്പെടുവിക്കുക.

ഹോളിഫെയ്ത്തിന്‍റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളില്‍ ഈ സമയം ഗതാഗതം നിയന്ത്രിക്കും. കുണ്ടന്നൂര്‍ - തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങും. 10.59. നീണ്ട സൈറണ്‍. പതിനൊന്ന് മണിക്ക് ഫ്ലാറ്റ് സമുച്ചയം തകര്‍ക്കും.

സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുന്പോഴേക്കും ഫ്ലാറ്റില്‍ സ്ഫോടനം നടക്കും. സ്ഫോടനം അവസാനിക്കും വരെ സൈറണ്‍ നീണ്ടുനില്‍ക്കും. ഹോളിഫെയ്ത്ത് H20 കോണ്‍ക്രീറ്റ് കൂന്പാരമാകാന്‍ പരമാവധി വേണ്ടത് 10 സെക്കന്റ്. വിദഗ്ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറണ്‍കൂടി മുഴക്കും. തുടര്‍ന്ന് ആല്‍ഫാ സെറീന്‍റെ ഇരട്ട ടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം ഉള്‍പ്പെടെ എല്ലാം സാധാരണ നിലയിലേക്കാവും എന്നാണ് പ്രതീക്ഷ.