ദശലക്ഷങ്ങൾ സാക്ഷി; കബറടക്കം ഇന്ന്; യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് പിന്‍ഗാമി

അമേരിക്ക വധിച്ച ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഭൗതികദേഹവും വഹിച്ചുള്ള അന്ത്യയാത്രയില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കാളികളായത്. ഇറാന്‍റെ ദുഃഖത്തിന് അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഖാസിം സുലൈമാനിയുടെ പിന്‍ഗാമി ഇസ്‌മയില്‍ ഖാനി പറഞ്ഞു.

അമേരിക്കയ്ക്ക് മരണം എന്ന് ഇറാന്‍ ജനത ഒന്നാകെ ആര്‍ത്തുവിളിച്ചാണ് തങ്ങളുടെ പ്രിയ ജനറലിനെ യാത്രയാക്കുന്നത്. സമീപകാലത്തൊന്നും ഇറാന്‍ കാണാത്ത വലിയ ജനസഞ്ചയമാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തിയത്. സുലൈമാനി ഉള്‍പ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചാണ് അന്ത്യയാത്ര.

അമേരിക്കന്‍ സൈനികരുടെ മരണവാര്‍ത്ത കേള്‍ക്കാന്‍ തയാറായിക്കോളൂ എന്ന് ജനക്കൂട്ടം വിളിച്ചുപറഞ്ഞു. ഖുദ്സ് ഫോഴ്സിന്‍റെ പുതിയ തലവനായി നിയമിതനായ ഇസ്മയില്‍ ഖാനി ഇറാന്‍ ടിവിക്കുനല്‍കിയ അഭിമുഖത്തില്‍ അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ തലയ്ക്ക് 576 കോടി രൂപ വിലയിട്ട ഇറാന്‍ ദയയില്ലാത്ത തിരിച്ചടി പ്രതീക്ഷിച്ചോളാന്‍ മുന്നറിയിപ്പ് നല്‍കി. ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ജന്മനാടായ കെര്‍മനില്‍ ഇന്ന് വൈകിട്ട് നടക്കും.