കൂത്തുപറമ്ബ്: കൂത്തുപറമ്ബ് നഗരസഭാ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി നീക്കംചെയ്യുന്ന മണ്ണ് സ്റ്റേഡിയത്തിന് സമീപംതന്നെ തള്ളുന്നത്
പ്രതിഷേധത്തിനിടയാക്കുന്നു. നൂറുകണക്കിന് ലോഡ് മണ്ണാണ് സബ് ട്രഷറി, ഫുഡ് സേഫ്റ്റി ഓഫീസ് എന്നിവയ്ക്ക് സമീപത്തായി തള്ളുന്നത്.

നഗരസഭാ സ്റ്റേഡിയത്തില്‍ പുല്ല് വെച്ചുപിടിപ്പുക്കുന്നതിന്റെ ഭാഗമായാണ് കൂറ്റന്‍ മണ്‍കൂന രൂപപ്പെട്ടിട്ടുള്ളത്. സ്റ്റേഡിയം നിര്‍മാണത്തിന്റെ കരാറുകാരും റവന്യു അധികൃതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാസങ്ങളായി മണ്ണ് നീക്കംചെയ്യാതെ സ്റ്റേഡിയത്തിന്റെ ഒരുഭാഗത്ത് കൂട്ടിയിടുകയായിരുന്നു. ഒടുവില്‍ ഉന്നത ഇടപെടലിനെ തുടര്‍ന്നാണ് ചൊവാഴ്ചമുതല്‍ മണ്ണ് നീക്കാനുള്ള നടപടികളാരംഭിച്ചത്. എന്നാല്‍ വരുംവരായ്കകള്‍ കണക്കിലെടുക്കാതെ സ്റ്റേഡിയത്തിന് സമീപംതന്നെ മണ്ണ് തള്ളുകയായിരുന്നു. നീക്കംചെയ്ത മണ്ണ് മഴപെയ്യുന്നതോടെ വീണ്ടും സ്റ്റേഡിയത്തിലേക്കുതന്നെ ഒഴുകിയെത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സബ് ട്രഷറി പരിസരത്തെ വാഹന പാര്‍ക്കിങ്ങും മണ്ണ് തള്ളലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കയാണ്. അതേസമയം നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡിലേക്കുള്ള അപ്രോച്ച്‌ റോഡിന് നൂറുകണക്കിന് ലോഡ് മണ്ണ് ആവശ്യമാണ്. നീക്കംചെയ്യുന്ന മണ്ണ് ഇത്തരത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും നാട്ടുകാര്‍ പറയുന്നു.