കത്തിക്കയറി പെട്രോളിന്റെയും ഡീസലിന്റെയും വില

പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ലിറ്ററിന് അഞ്ചു രൂപയോളമായി കുറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 79.3 രൂപയും ഡീസലിന് 73.9 രൂപയുമായിരുന്നു. ഡീസലിന് ഒരുമാസത്തിനിടെ വില കുത്തനെ ഉയര്‍ന്നതാണ് പെട്രോളുമായുള്ള അന്തരം കുറച്ചത്.ബുധനാഴ്ചയിലെ നിരക്ക് പ്രകാരം കേരളത്തില്‍ പെട്രോളിന് 10 പൈസ കുറഞ്ഞിട്ടുണ്ട്. ഡീസലിന്റെ വിലയില്‍മാറ്റമില്ല.

ഡിസംബര്‍ ആറിന് ഡീസല്‍ ലിറ്ററിന് 70.75 രൂപയായിരുന്നു. അതാണ് ഒരു മാസത്തിനിടെ 73.40 ആയത്. ഒരു മാസത്തില്‍ ലിറ്ററിന് 2.65 രൂപയാണ് ഉയര്‍ന്നത്. പെട്രോളിനും വില കൂടി. നവംബര്‍ ആറിന് 75.92 ആയിരുന്നത് ഇപ്പോള്‍ 79.3 ആയി. രണ്ട് മാസത്തില്‍ മൂന്നു രൂപയോളം ഡീസലിനും ഉയര്‍ന്നു. കീശ കീറുന്നത് ഇങ്ങനെ
പെട്രോളിന്
ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാനവില-35.28 രൂപ
കടത്തുകൂലി-0.32
കമ്ബനികള്‍ പമ്ബുകള്‍ക്ക് നല്‍കുന്നവില(വാറ്റ് എക്‌സൈസ് തീരുവകൂടാതെ)-35.60 രൂപ
എക്‌സൈസ് തീരുവ-19.98 രൂപ
ഡീലര്‍ കമ്മീഷന്‍(ശരാശരി)-3.59 രൂപ
സംസ്ഥാന വാറ്റ്(ഡീലര്‍ കമ്മീഷന്‍ ഉള്‍പ്പടെ)-15.97 രൂപ
മൊത്തം-75.14 രൂപ

ഡീസലിന്
അടിസ്ഥാനവില-39.32
കടത്തുകൂലി-0.29രൂപ
കമ്ബനികള്‍ പമ്ബുകള്‍ക്ക് നല്‍കുന്നവില-39.61രൂപ
എക്‌സൈസ് തീരുവ-15.83 രൂപ
ഡീലര്‍ കമ്മീഷന്‍-2.52 രൂപ
വാറ്റ്-10.00 രൂപ
മൊത്തം-67.96
*(ജനുവരി ഒന്നിലെ ഡല്‍ഹിയിലെ വില ലിറ്ററിന്)

വില ഉയരാന്‍ കാരണം
ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില ഉയരാന്‍ കാരണമായി എണ്ണക്കമ്ബനികള്‍ പറയുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണമാണ്.

നിറയുന്ന ഖജനാവ്
ജനങ്ങളുടെ കീശ കീറുമ്ബോഴും സര്‍ക്കാര്‍ ഖജനാവ് നിറയുകയാണ്. ക്രൂഡോയില്‍ സെസ്, എക്‌സൈസ് തീരുവ, സേവന നികുതി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവ അടക്കം 2018-19 സാമ്ബത്തിക വര്‍ഷം കേന്ദ്ര ഖജനാവിലേയ്ക്ക് ഇന്ധന നികുതിയായി ലഭിച്ചത് 2.96 ലക്ഷംകോടി രൂപയാണ്.

പൊതുമേഖല എണ്ണക്കമ്ബനികളില്‍നിന്നുള്ള ലാഭവിഹിതവും കോര്‍പ്പറേറ്റ് നികുതിയുമൊക്കെകൂടി 68,195 കോടി രൂപ ലഭിച്ചു. കേന്ദ്ര ഖജനാവിലേയ്ക്ക് ഒരു വര്‍ഷംകൊണ്ട് ലഭിച്ചത് 3.65 ലക്ഷം കോടി രൂപ.

സംസ്ഥാനങ്ങളുടെ ഖജനാവിലേയ്ക്ക് ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഇനത്തിലും ലാഭവിഹിതമായും 2.30 ലക്ഷം കോടി രൂപ ലഭിച്ചു. അതായത് പെട്രോളിയം മേഖലയില്‍നിന്നും കേന്ദ്ര-സംസ്ഥാന ഖജനാവിലേയ്ക്കായി 5.95 ലക്ഷം കോടിയാണ് എത്തിയത്.