വിവാഹമണ്ഡപത്തില്‍ നിന്ന് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ആരോപണം. പാക്കിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലെ ഹാലയിലാണ് സംഭവം. ഇസ്ലാമിലേക്ക് മതം മാറ്റിയ യുവതിയെ മുസ്ലിം യുവാവുമായി വിവാഹം കഴിപ്പിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് 24കാരിയായ ഭാര്‍തി ബായ് എന്ന യുവതിയെ ഒരുസംഘമാളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വിവാഹചടങ്ങുകള്‍ അവാനിക്കാനിരിക്കുമ്പോഴായിരുന്നു സംഭവം. ഷാരൂഖ് ഗുല്‍ എന്ന യുവാവിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത് എന്ന് യുവതിയുടെ പിതാവ് കിഷോര്‍ ദാസ് പറയുന്നു.

അധികം വൈകാതെ യുവതിയെ ഇസ്ലാമിലേക്ക് മതം മാറ്റിയതിന്റെ രേഖകളും ഷാരൂഖുമായുള്ള വിവാഹം കഴിഞ്ഞതിന്റെ തെളിവുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ രേഖകള്‍ പ്രകാരം 2019 ഡിസംബര്‍ 1ന് യുവതി മതം മാറിയതായി പറയുന്നു. പുതിയ പേര് സ്വീകരിച്ചതായും രേഖയിലുണ്ട്. എന്നാല്‍ ഷാരൂഖുമായുള്ള യുവതിയുടെ വിവാഹം എപ്പോഴാണ് കഴിഞ്ഞത് എന്ന് വ്യക്തമല്ല.

അതേസമയം വിവാഹത്തിന് ഒരുമാസം മുന്‍പ് ഭാര്‍തി മതം മാറിയെന്നും ഇതറിഞ്ഞ മാതാപിതാക്കള്‍ ഹിന്ദു യുവാവുമായി വിവാഹം നടത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന പാക് പ്രധാനമന്ത്രിയുടെ ഉറപ്പിനെ ചോദ്യം ചെയ്ത് പാകിസ്ഥാനിലെ ഹിന്ദു സമൂഹം പ്രതിഷേധവുമായി രംഗത്തെത്തി.