30 പവനും 30,000 രൂപയും കവര്‍ന്ന മോഷ്ടാവും ഭാര്യയുമടക്കം മൂന്നു പേര്‍ പിടിയില്‍

കോട്ടക്കല്‍: വീട്ടില്‍ നിന്ന് 30 പവനും 30,000 രൂപയും കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ മൂന്നു പേര്‍ കോട്ടക്കലില്‍ പിടിയിലായി. മഞ്ജുനാഥ് (39), ഭാര്യ പാഞ്ചാലി (33), കൂട്ടാളി അറമുഖന്‍ എന്ന കുഞ്ഞന്‍ (24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം കോട്ടക്കലിലെ ആയുര്‍വേദ ഡോക്ടറുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചതിനാണ് പാഞ്ചാലി അറസ്റ്റിലായത്. സംഘത്തില്‍ നിന്ന് 17 പവനും 1.60 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണ്ണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനി ലോറി, മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ എന്നിവയും പൊലീസ് പിടികൂടി. മഞ്ജുനാഥും പാഞ്ചാലിയും വളാഞ്ചേരി പൈങ്കണ്ണൂരിലും അറമുഖന്‍ എടയൂരിലും വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.

മഞ്ജുനാഥിനെതിരെ കേരളത്തിലെ ഒട്ടേറെ സ്റ്റേഷനുകളില്‍ മോഷണ കേസുകളുണ്ട്. ആളില്ലാത്ത വീടുകള്‍ നിരീക്ഷിച്ച ശേഷം രാത്രിയെത്തി കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് അറിയിച്ചു.

തിരൂര്‍ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ കോട്ടക്കല്‍ എസ്.എച്ച്‌.ഒ വൈ യൂസഫ്, എസ്.ഐ റിയാസ് ചാക്കീരി, സ്പെഷല്‍ സ്ക്വാഡ് എ.എസ്.ഐ പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, ജയപ്രകാശ്, കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡിഷനല്‍ എസ്.ഐ ഷാജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുജിത്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.