റിപ്പബ്ലിക് ദിന പരേഡ്; ഇത്തവണയും കേരളം പുറത്ത്
ഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് കേരളത്തിന്റെയും പശ്ചിമബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്ളോട്ടുകള്‍ പ്രതിരോധമന്ത്രാലയം ഒഴിവാക്കി. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
പൗരത്വനിയമ ഭേദഗതിയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബി.ജെ.പി.യുമായി ഇടഞ്ഞാണ് ശിവസേന സഖ്യസര്‍ക്കാരുണ്ടാക്കിയത്.
കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. വെള്ളം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളുള്‍പ്പെടുത്തിയ വികസനപ്രവര്‍ത്തനങ്ങളുടടെ നിശ്ചലദൃശ്യം ബംഗാള്‍ നല്‍കി. ബംഗാളില്‍നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്.
എന്നാല്‍, റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു.
അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാംഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാംഘട്ടത്തില്‍ തന്നെ പുറത്തായി.
ജനുവരി 26-ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.
ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു തൊട്ടുമുമ്ബ് 2013-ല്‍ കേരളത്തിന്റെ പുരവഞ്ചിക്ക് റിപ്പബ്ലിക് ദിന പരേഡില്‍ സ്വര്‍ണമെഡല്‍ ലഭിച്ചിരുന്നു. ആദ്യമായി 1996-ലാണ് കേരളം സമ്മാനം നേടിയത്. ബാപ്പ ചക്രവര്‍ത്തിയിലൂടെ നാലുതവണ ഒന്നാമതെത്തിയ കേരളത്തിന് ബി.ജെ.പി. അധികാരത്തിലെത്തിയശേഷം 2018-ല്‍ മാത്രമാണ് പരേഡില്‍ പങ്കെടുക്കാനായത്. ഓച്ചിറ കെട്ടുകാഴ്ചയാണ് അന്ന് അവതരിപ്പിച്ചത്.
കേരളത്തിന്റെ ഇത്തവണത്തെ ഫ്ളോട്ട് വളരെയധികം മികവു പുലര്‍ത്തിയിരുന്നുവെന്നും തള്ളപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നൊന്നും അറിയില്ലെന്നും ബാപ്പ ചക്രവര്‍ത്തി 'മാതൃഭൂമി'യോടു പറഞ്ഞു. ആര് അവതരിപ്പിക്കുന്നു എന്നതല്ല, എന്ത് അവതരിപ്പിക്കുന്നു എന്നതിനായിരിക്കണം പരിഗണനയെന്നും അല്ലെങ്കിലത് വിഡ്ഢിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദഗ്ധസമിതി ആവശ്യപ്പെട്ടതുപ്രകാരം തിരുത്തലുകള്‍ നടത്തി ടാബ്ലോകള്‍ മൂന്നുതവണയായി അവതരിപ്പിച്ചെന്നും എന്തുകൊണ്ടാണ് തള്ളിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടില്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറും പറഞ്ഞു.


0 Comments