കൊച്ചി: സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണം. നിരോധനത്തിന് മുന്‍പുള്ളവ നശിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പരിശോധന നടത്താന്‍ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്യാരിബാഗ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്

2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം നിലവില്‍ വന്നത്. പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സമയത്ത്, ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ പാടില്ലെന്ന ഒരു ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തിരുന്നു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താമെന്നും, പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതിനു ശേഷം നിര്‍മിച്ചവ പിടിച്ചെടുക്കുകയും ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.