മൂന്ന് നൂറ്റാണ്ടിന്റെ പാരമ്ബര്യവുമായി കരിയാടന്റകത്ത് കുടുംബസംഗമം


മാങ്കടവ്: ആയിരത്തി മുന്നൂറിലധികം കുടുംബാംഗങ്ങള്‍ പങ്കെടുത്ത മാങ്കടവിലെ പുരാതന മുസ്‌ലിം തറവാടായ കരിയാടന്റകത്ത് കുടുംബസംഗമം നടന്നു. ജില്ലയ്ക്കകത്തും പുറത്തുമുള്ള നാനൂറിലേറെ വീടുകളിലായി കഴിയുന്നവര്‍ പങ്കെടുത്തു. മാങ്കടവ് പ്രദേശത്ത് മൂന്ന് നൂറ്റാണ്ടിലധികം പാരമ്ബര്യമുള്ള കുടുംബാംഗങ്ങള്‍ ആദ്യമായാണ് ഇങ്ങനെയൊരു സ്നേഹസംഗമം ഒരുക്കിയത്. മാങ്കടവില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ഒത്തുചേര്‍ന്നത്. കലാമത്സരങ്ങളും നടത്തി.

സംഗമം കെ.പി.റഷീദ് ബാഖവി ഉദ്ഘാടനംചെയ്തു. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ കെ.പി.അബ്ദുള്ളക്കുട്ടി ഹാജി, കെ.പി.അസ്സു ഹാജി, കെ.പി.മമ്മു, കെ.പി.മൊയ്തീന്‍, കുഞ്ഞാമിന, ആയിസ്സുമ്മ, മമ്മി ആയിസ്സു, മറിയുമ്മ എന്നിവരെ ആദരിച്ചു. ഇതിന്റെ ഭാഗമായി ദേശീയ അവാര്‍ഡ് നേടിയ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണന്‍, മികച്ച സേവനത്തിനുള്ള പോലീസ് മെഡല്‍ നേടിയ വളപട്ടണം സി.ഐ. എം.കൃഷ്ണന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരവിജയികള്‍ക്ക് കെ.പി.ഹംസക്കുട്ടി, കെ.പി.അസ്സു ഹാജി, കെ.പി.ജലീല്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി.

ചടങ്ങില്‍ നവതിയിലേക്ക് കടന്ന കെ.പി.അബ്ദുള്ളക്കുട്ടിയും അഞ്ചുമാസം പ്രായമുള്ള സെയ്ദ്‌ അബ്ദുള്ളയടക്കം നാല് തലമുറകളില്‍പ്പെട്ടവരുമാണ് പങ്കെടുത്തത്. കുടുംബത്തില്‍ സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതടക്കമുള്ള പദ്ധതികളും ആസൂത്രണംചെയ്തു. നാസര്‍ അലായി, കെ.പി.മൊയ്തീന്‍, കെ.പി.അബ്ദുസമദ് ഹാജി എന്നിവര്‍ നേതൃത്വംനല്‍കി.