അധ്യക്ഷനായി ബിജെപിയില്‍ അന്തിമചര്‍ച്ച: കേന്ദ്രപ്രതിനിധികള്‍ എത്തുന്നു, ജില്ലാ പ്രസിഡ‍ന്‍റിനായി പിടിവലി



തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രമല്ല ജില്ലാ പ്രസിഡന്‍റുമാരെ തീരുമാനിക്കാനും നടക്കുന്നത് വലിയ ഗ്രൂപ്പ് പോരാണ്. കെ സുരേന്ദ്രന്‍, എംടി രമേശ് ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ശ്രീധരന്‍പിള്ള ഗവര്‍ണ്ണറായി രണ്ട് മാസത്തിലേറെയായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

കെ സുരേന്ദ്രനായി മുരളീപക്ഷവും എം ടി രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗവും നടത്തുന്നത് വലിയ നീക്കങ്ങളാണ്. ഗ്രൂപ്പുകള്‍ക്കതീതമായി പരിഗണിക്കുന്ന പേര് ശോഭാ സുരേന്ദ്രന്‍റേതാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആര്‍എസ്‌എസ് സമ്മര്‍ദ്ദവുമുണ്ട്. ദേശീയ സഹസംഘടനാ സെക്രട്ടറി ശിവപ്രസാദും വക്താവ് ജിവിഎല്‍ നരസിംഹറാവുമാണ് സമവായ ചര്‍ച്ചക്കള്‍ക്കായെത്തുന്നത്. സംസ്ഥാന ഭാരവാഹികളുമായി ഒറ്റക്കൊറ്റക്കായി ചര്‍ച്ച നടത്തി അഭിപ്രായം തേടും.

ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തി നില്‍ക്കെയാണ് കേന്ദ്രനേതാക്കളുടെ വരവ്. ആര്‍എസ്‌എസ് ആയിരുന്നു മണ്ഡലം പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ജില്ലാ പ്രസി‍ഡണ്ടുമാരാകാനും നടക്കുന്നത് വലിയപോരാണ്. തിരുവനന്തപുരത്ത് വി വി രാജേഷിനെ മുരളീപക്ഷം രംഗത്തിറക്കുമ്ബോള്‍ ചെമ്ബഴന്തി ഉദയനും സജീവമായുണ്ട്. ജില്ലകളില്‍ ഇന്നും നാളെയുമായി സമവായനീക്കം നടത്തും. പൗരത്വനിയമത്തെ അനുകൂലിച്ചുളള റാലിക്കായി അമിത്ഷാ 15ന് ശേഷം കേരളത്തിലെത്തും.അതിന് മുമ്ബ് സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കാനാണ് നീക്കം.