സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് കാശില്ലാത്തതുകൊണ്ടല്ല: നടി ചാർമിള




നടി ചാർമിള അസ്ഥി സംബന്ധമായ രോഗം മൂലം ആശുപത്രിയിലാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിൽ ആരും സഹായത്തിനില്ലാതെ സാമ്പത്തികമായും കഷ്ടപ്പെടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.  ആ റിപ്പോർട്ടിന്റെ സത്യാവസ്ഥയെക്കുറിച്ച് ചാർമിള മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

‘ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടവേളയിലാണ് എനിക്ക് വീണുപരുക്കേൽക്കുന്നത്. ഇതേ തുടർന്ന് അസ്ഥിക്ക് പൊട്ടലുണ്ടായി. അതിന്റെ സർജറിയും കഴിഞ്ഞു. അതല്ലാതെ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നുള്ള വാർത്ത തെറ്റാണ്. എനിക്ക് സാമ്പത്തികമായ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനെക്കുറിച്ച് മുൻപ് പറഞ്ഞിട്ടുമുണ്ട്. എന്നാൽ എല്ലാക്കാലത്തും എല്ലാവർക്കും സാമ്പത്തിക പ്രശ്നമുണ്ടാകുമോ? തമിഴിൽ എനിക്കിപ്പോൾ സിനിമകൾ ലഭിക്കുന്നുണ്ട്, അതുപോലെ തന്നെ തെലുങ്കിലും. തമിഴിൽ ഞാൻ അഭിനയിച്ച എട്ടോളം സിനിമകൾ പുതുവർഷത്തിൽ പുറത്തിറങ്ങാനുണ്ട്.  സാമ്പത്തികമായി തൽക്കാലം പ്രശ്നങ്ങളില്ല.– അവര്‍ രോഷത്തോടെ പറഞ്ഞു.

‘പിന്നെ  മാധ്യമങ്ങളിൽ പറയുന്നതുപോലെ എന്റെ ആരോഗ്യസ്ഥിതി വളരെ മോശമല്ല. അസ്ഥിക്കു പൊട്ടലുണ്ടായതിനെത്തുടർന്ന് ഡാൻസ് ചെയ്യാനും ഓടാനും കുറച്ചുകാലത്തേക്ക് സാധിക്കില്ല. അതല്ലാതെ വേറെ പ്രശ്നങ്ങളില്ല. ഞാൻ തിരിച്ച് വീട്ടിലെത്തി. എന്റെ ശരീരം മെലിഞ്ഞത് തൈറോയിഡിനുള്ള ഗുളിക കഴിച്ചിട്ടാണ്. വർഷങ്ങളായി ഞാൻ തൈറോയിഡിനുള്ള ഗുളിക കഴിക്കുന്നുണ്ട്. അതിന്റെ ഫലമായി ഇടയ്ക്ക് ശരീരം തടിച്ചു, അതിനുശേഷം മെലിയാൻ തുടങ്ങി. സർജറിക്ക് മുൻപായി നടത്തിയ പരിശോധനയിൽ ഈ പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഇപ്പോൾ കഴിക്കുന്ന ഗുളിക നിർത്താൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.’

‘ഞാൻ തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിലാണ് ചികിൽസ തേടിയത്. ഇതേ തുടർന്നാണ് സാമ്പത്തിക സ്ഥിതി മോശമാണെന്ന വാർത്ത വന്നത്.  സർക്കാർ ആശുപത്രിയിൽ ചികിൽസിക്കുന്നത് മാതൃകയായി കാണുന്നതിന് പകരം സാമ്പത്തികം മോശമാണെന്നാണോ പറയേണ്ടത്? സർക്കാരിനെ പരിഹസിക്കുന്നതിന് തുല്യമാണത്. ചികിൽസയോടൊപ്പം എനിക്ക് വേണ്ട എല്ലാ പരിഗണനയും സർക്കാർ ആശുപത്രിയിൽ നിന്ന് ലഭിച്ചു.’

‘ചെന്നൈയിലെ കിൽപാക്ക് സർക്കാർ ആശുപത്രിയിലാണ് ഞാൻ ചികിൽസ തേടിയത്. എന്റെ അച്ഛന്റെ അവസാന നാളുകളും ഈ ആശുപത്രിയിൽ ആയിരുന്നു. ഇവിടെ എത്തിയാൽ എനിക്കെന്റെ അച്ഛൻ ഒപ്പമുണ്ടെന്ന് തോന്നും. അതല്ലാതെ സിംപ്ലിസിറ്റി കാണിച്ച് വാർത്തയിൽ ഇടംനേടാനല്ല. തമിഴ്നാട് സർക്കാർ എല്ലാവർക്കും ഇൻഷുറൻസ് കാർഡ് നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിൽ ചികിൽസിക്കാൻ വേണ്ടിയാണിത്. ഇതോടൊപ്പം നടികർ സംഘത്തിന്റെ ഇൻഷുറൻസ് കാർഡും എനിക്കുണ്ട്. ആ കാർഡുപയോഗിച്ച് വലിയ ആശുപത്രികളിൽ കാണിക്കാം. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് തോന്നി. ഇവിടെ നല്ല ചികിൽസ കിട്ടുമ്പോൾ എന്തിനാണ് ഞാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്’.

‘സഹായിക്കാൻ ആരുമില്ലെന്നുള്ള വാർത്ത ശരിയാണ്. എന്റെ അമ്മയ്ക്ക് പ്രായമായി. മകനാണെങ്കിൽ പതിനൊന്ന് വയസേ ആയിട്ടുള്ളൂ. ഒപ്പമുള്ള ജോലിക്കാരിക്ക്  തനിച്ച് എന്നെ എഴുന്നേൽപ്പിക്കാനും ഇരുത്താനുമൊന്നും സാധിക്കില്ല. സർക്കാർ ആശുപത്രിയിൽ സഹായത്തിനായി നിരവധി ആയമാരുണ്ട്. അതുകൊണ്ടും കൂടിയാണ് ഇവിടെ എത്തിയത്. സ്വകാര്യ ആശുപത്രികളിൽ ഈ സൗകര്യം കിട്ടണമെന്നില്ല.- ചാർമിള പറഞ്ഞു.