കരട് ബൈലോ തയ്യാർ; കേരളബാങ്ക് എൽ.ഡി.എഫ്. ഭരിക്കും
തിരുവനന്തപുരം : കേരളബാങ്ക് ഭരണസമിതിയുടെ ഘടന തയ്യാറായി. 21 അംഗ ഭരണസമിതിയിൽ ഭൂരിപക്ഷവും പ്രാഥമികസഹകരണ ബാങ്കിന്റെ പ്രതിനിധികളാണ്. ജില്ലാ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പായതിനാൽ മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇടതുമുന്നണിയുടെ പ്രതിനിധികൾക്കാണു വിജയസാധ്യത. അതിനാൽ, കേരളബാങ്ക് എൽ.ഡി.എഫ്. ഭരിക്കും.
കേരളബാങ്കിന്റെ ഭാഗമല്ലാത്ത മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ കീഴിലെ എല്ലാ പ്രാഥമികസംഘങ്ങളെയും കേരള ബാങ്കിലുൾപ്പെടുത്തിയിട്ടുണ്ട്. ഇത് മലപ്പുറം ജില്ലാബാങ്കിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കും.
സംസ്ഥാനസഹകരണബാങ്കും പ്രാഥമിക സഹകരണബാങ്കുകളും എന്നരീതിയിൽ സഹകരണവായ്പമേഖല രണ്ടുതട്ടിലേക്ക് ക്രമീകരിക്കാനുള്ള അപേക്ഷയാണ് സർക്കാർ റിസർവ് ബാങ്കിനു നൽകിയിരുന്നത്. ജില്ലാബാങ്കുകളെ സംസ്ഥാനസഹകരണബാങ്കിൽ ലയിപ്പിപ്പിക്കുകയാണു ചെയ്തത്. ഈ തീരുമാനത്തെ മലപ്പുറം ജില്ലാബാങ്ക് പൊതുയോഗം എതിർത്തു. അതിനാൽ, മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാനസഹകരണബാങ്കിൽ ലയിപ്പിക്കാനാണ് റിസർവ്ബാങ്ക് അനുമതി നൽകിയത്.
എന്നാൽ, മലപ്പുറം ജില്ലാബാങ്കിലെ അംഗങ്ങളായ മുഴുവൻ സഹകരണസംഘങ്ങളെയും കേരളബാങ്കിന്റെ ഭാഗമാക്കിയാണ് കരട് ബൈലോ തയ്യാറാക്കിയിട്ടുള്ളത്. ഈ സംഘങ്ങളുടെ നിക്ഷേപവും അവരുടെ വായ്പയുമാണ് മലപ്പുറം ജില്ലാബാങ്കിന്റെ ബിസിനസ്. ഇത് ഇല്ലാതായാൽ ജില്ലാബാങ്ക് പ്രതിസന്ധിയിലാകും. മലപ്പുറം ജില്ലാബാങ്കിനു പ്രവർത്തിക്കാൻ സഹകരണനിയമത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുമില്ല.
റിസർവ് ബാങ്ക് നിർദേശിച്ച ബോർഡ് ഓഫ് മാനേജ്മെന്റ് രൂപവത്കരണവും അതിന്റെ അധികാരങ്ങളും ബൈലോയിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അധികാരം നിർണയിക്കുന്നതും ബോർഡ് ഓഫ് മാനേജ്മെന്റായിരിക്കും. ബൈലോ ഭേദഗതി അംഗീകരിക്കാൻ 20-ന് സംസ്ഥാനസഹകരണ ബാങ്കിന്റെ പൊതുയോഗം നടക്കും.
ഭരണസമിതി ഘടന
ഒരു ജില്ലയിൽനിന്ന് ഒരാൾ എന്നനിലയിൽ 14 പ്രതിനിധികൾ
മൂന്നു വനിതകൾ, പട്ടികവിഭാഗത്തിൽനിന്ന് ഒരാൾ
വനിത-പട്ടികവിഭാഗം സംവരണജില്ലകൾ ഏതാണെന്ന് സഹകരണസംഘം രജിസ്ട്രാർ നറുക്കിട്ട് തീരുമാനിക്കും.
അർബൻ ബാങ്കുകളുടെ പ്രതിനിധിയായി ഒരാൾ
സഹകരണ-ബാങ്കിങ് മേഖലയിലെ രണ്ട് വിദഗ്ധരെ സർക്കാർ നാമനിർദേശം ചെയ്യും
സഹകരണവകുപ്പ് സെക്രട്ടറി, സഹകരണസംഘം രജിസ്ട്രാർ, നബാർഡ് സി.ജി.എം., സംസ്ഥാന സഹകരണബാങ്ക് എം.ഡി. എന്നിങ്ങനെ നാല് എക്സ്ഒഫീഷ്യോ ഡയറക്ടർമാർ
വായ്പേതര സംഘങ്ങളുടെ പ്രതിനിധിയായി ഒരാളെ, അവയുടെ അപെക്സ് സ്ഥാപനങ്ങളിൽനിന്ന് പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും (ഓരോവർഷവും ഓരോവിഭാഗം സംഘങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തും)
രണ്ടുപേരെ അധികമായി സർക്കാരിനു നാമനിർദേശം ചെയ്യാം


0 Comments