കൂത്തുപറമ്ബ്: മെരുവമ്ബായി മഖാം ശരീഫില്‍ കവര്‍ച്ചനടത്തിയ കേസില്‍ പ്രതിയായ സുല്‍ത്താന്‍ബത്തേരി നെന്മേനി തൊവരിമല സ്വദേശി മൂര്‍ഖന്‍ ഹൗസില്‍ പി.എസ്.സംഷാദിനെ(32)യുംകൊണ്ട് കൂത്തുപറമ്ബ് പോലീസ് തെളിവെടുപ്പ് നടത്തി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് മഖാം ശരീഫില്‍ കവര്‍ച്ചനടന്നത്. പള്ളിക്കുള്ളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മുപ്പതിനായിരത്തോളം രൂപ കവര്‍ന്നുവെന്നാണ് കേസ്.

എറണാകുളം പാലാരിവട്ടത്ത് ഒരു മുസ്‌ലിം പള്ളിയില്‍ കവര്‍ച്ചനടത്തുന്നതിനിടെ സംഷാദ് പാലാരിവട്ടം പോലീസിന്റെ പിടിയിലായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്ബ് പോലീസ് കഴിഞ്ഞമാസം 29-ന് എറണാകുളം കോടതിയുടെ അനുമതിയോടെ എറണാകുളം സബ് ജയിലിലെത്തി അറസ്റ്റുരേഖപ്പെടുത്തിയിരുന്നു.

ഇതിന്റെ തെളിവെടുപ്പ് നടത്തുന്നതിനാണ് പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ടുദിവസത്തെ കസ്റ്റഡിയാണനുവദിച്ചത്. കവര്‍ച്ചയ്ക്കുപയോഗിച്ചിരുന്ന കാര്‍ വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തു.

തമിഴ്നാട്ടിലും ഇയാളുടെപേരില്‍ കേസുണ്ട്. മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കവര്‍ച്ചനടത്തുന്നതെന്നും പോലീസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.വി.സ്മിതേഷ്, എസ്.ഐ. റെനി സ്റ്റീഫന്‍, അഡീഷണല്‍ എസ്.ഐ. വി.കെ.അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ.സുധി, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് കുണ്ടന്‍ചാല്‍ എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പുനടത്തിയത്.