ആന്ധ്രാപ്രദേശില്‍ നിന്ന് ഇരുതലമൂരിയുമായെത്തിയ രണ്ട് യുവാക്കളെ കണ്ണൂരില്‍ പൊലീസ് പിടികൂടി

കണ്ണൂര്‍: ആന്ധ്രാ പ്രദേശില്‍ നിന്നും ഇരുതലമൂരി പാമ്ബുമായെത്തിയ രണ്ട് യുവാക്കളെ കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസ് പിടികൂടി. ദേശീയ പാതയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ആന്ധ്രാ സ്വദേശി രമേഷ്, കാസര്‍ഗോഡ് ആയിറ്റി സ്വദേശി പ്രദീപ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നും രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങി പതിനഞ്ച് ലക്ഷം രൂപയ്ക്ക് ചെറുവത്തൂര്‍ സ്വദേശിക്ക് കൈമാറാനായി കൊണ്ടുവരികയായിരുന്നു. ദേശീയപാതയില്‍ വൈകീട്ട് വാഹന പരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പിന്തുടര്‍ന്നാണ് പൊലിസ് ഇവരെ പിടികൂടിയത്.

പിന്നീട് നടത്തിയ പരിശോധനയില്‍ ട്രാവലര്‍ ബാഗില്‍ മണല്‍ നിറച്ച്‌ ഇരുതലമൂരിയെ ഒളിപ്പിച്ച്‌ വെച്ചതായി കണ്ടെത്തുകയായിരുന്നു.120 സെന്‍റിമീറ്റര്‍ നീളമുള്ള ഇരുതലമൂരിയെയാണ് ഇവരില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇരുതലമൂരിയേയും യുവാക്കളെയും വാഹനവും വനംവകുപ്പിന് കൈമാറി.