നികുതി ഘടനയിലെമാറ്റം ബാധിക്കുക ഇന്‍ഷുറന്‍സിനെയും ടാക്‌സ് സേവിങ് ഫണ്ടുകളെയും

നികുതി ഘടനയില്‍ വരുത്തിയമാറ്റം കൂടുതല്‍ ബാധിക്കുക ലൈഫ് ഇന്‍ഷുറന്‍സിനെയും ടാക്‌സ് സേവിങ് ഫണ്ടുകളെയും.

80സി വിഭാഗത്തിലുള്ള നിക്ഷേപങ്ങളുടെ പരിധിയില്‍ വരുന്ന ലൈഫ് ഇന്‍ഷുറന്‍സ്, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം(ഇഎല്‍എസ്‌എസ്) എന്നിവ പുതിയ ടാക്‌സ് ഘടന സ്വീകരിക്കുന്നതോടെ പുറത്താകും.

ശമ്ബള വരുമാനക്കാരായ നിരവധിപേര്‍ നികുതിയിളവിനായി നിക്ഷേപം നടത്തയിരുന്നത് ഈ പദ്ധതികളിലാണ്.

ലൈഫ് ഇന്‍ഷുറന്‍സ്
ലൈഫ് ഇന്‍ഷുറന്‍സില്‍ ചേരാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിന്റെ ഒരുകാരണം നികുതി ഒഴിവ് ലഭിക്കുമെന്നതാണ്. സാമ്ബത്തികവര്‍ഷം 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് ഇളവ് ലഭിച്ചിരുന്നത്.

എന്നാല്‍, ബജറ്റില്‍ അവതരിപ്പിച്ച പുതിയ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ഈ ഇളവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ലൈഫ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ നിക്ഷേപകരുടെ പ്രതികരണം നിരീക്ഷിച്ചുവരികയാണ്.

ഏതായാലും ബജറ്റ് പ്രഖ്യാപനം പുറത്തുവന്നതോടെ ഇന്‍ഷുറന്‍സ് കമ്ബനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു.

ജനുവരി-മാര്‍ച്ച്‌ കാലയളവിലാണ് നികുതിയിളവിനായി പദ്ധതിയില്‍ ചേരുന്നതും പ്രീമിയം കൂടുതലായി അടയ്ക്കുന്നതും. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് വിപണിയില്‍ പ്രതിഫലിക്കും.

മ്യൂച്വല്‍ ഫണ്ടുകള്‍
പഴയ നികുതി സ്ലാബില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍മാത്രമാണ് ഇനി ടാക്‌സ് സേവിങ് ഫണ്ടില്‍ നിക്ഷേപിക്കുക. മൂന്നുവര്‍ഷംമാത്രം ലോക്ക് ഇന്‍ പിരിയഡ് ഉള്ളതിനാല്‍ നിക്ഷേപകരില്‍ പലരും നികുതി കിഴിവിനായി ടാക്‌സ് സേവിങ് ഫണ്ടുകളിലാണ് നിക്ഷേപം നടത്തിയിരുന്നത്. ലൈഫ് ഇന്‍ഷുറന്‍സിനുപോലും അഞ്ചുവര്‍ഷമാണ് നിക്ഷേപം കൈവശം സൂക്ഷിക്കേണ്ടത്.

2019 ഡിസംബറിലെ കണക്കുപ്രകാരം ടാക്‌സ് സേവിങ് ഫണ്ടുകളിലെ മാത്രം മൊത്തം നിക്ഷേപം 99,817 കോടി രൂപയാണ്. 2018ലെ കണക്കുപ്രകാരം 88,512 കോടിയും 2017 ഡിസംബറിലേതുപ്രകാരം 80,891 കോടി രൂപയുമാണ്.

നിക്ഷേപവും നികുതിയിളവുകളും മറ്റുമുള്ള നൂലമാലകള്‍ ഒഴിവാക്കാന്‍ പുതുതലമുറ ടാക്‌സ് സേവിങ് ഫണ്ടുകളെയും ലൈഫ് ഇന്‍ഷുറന്‍സിനെയും പടിക്കുപുറത്തുനിര്‍ത്തുമെന്നുതന്നെയാണ് വിലയിരുത്തല്‍. ഇവയെല്ലാം ഒഴിവാക്കി പുതിയ നികുതി ഘടന സ്വീകരിക്കാനാകും മില്ലേനിയല്‍സിന് താല്‍പര്യം.