ശബരിമല യുവതി പ്രവേശനം: വിശാലബെഞ്ച് എന്തൊക്കെ പരിഗണിക്കണം; അന്തിമ രൂപം ഇന്നുണ്ടാകും

ദില്ലി: ശബരിമല യുവതി പ്രവേശന കേസില്‍ വിശാല ബെഞ്ച് വാദം കേള്‍ക്കേണ്ട പരിഗണന വിഷയങ്ങള്‍ക്ക് ഇന്ന് സുപ്രീംകോടതി അന്തിമ രൂപം നല്‍കും. അഭിഭാഷകര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച ഉപചോദ്യങ്ങളടക്കം ഉള്‍പ്പെടുത്തിയ പരിഗണന വിഷയങ്ങളുടെ പട്ടിക ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു.

പത്ത് ദിവസത്തിനകം വാദങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ആവശ്യപ്പെട്ടിരിക്കുന്നത്. പരിഗണന വിഷയങ്ങളില്‍ ഇന്ന് അന്തിമ തീരുമാനം ആയാല്‍ ഒരു പക്ഷെ ഇന്നുമുതലോ, അടുത്ത ആഴ്ചമുതലോ കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങും.

വിശാല ബെഞ്ച് എടുക്കുന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കുക. മതാചാരങ്ങള്‍ക്കുള്ള മൗലിക അവകാശവുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളാണ് അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന് വിട്ടത്.