സ്വര്‍ണമാല തിളക്കം കൂട്ടി നല്‍കി ; ഉണങ്ങിയശേഷം പരിശോധിച്ചപ്പോള്‍ അമ്പരന്ന് വീട്ടുകാര്‍

മലപ്പുറം: സ്വര്‍ണാഭരണം തിളക്കം കൂട്ടി നല്‍കാമെന്ന് പറഞ്ഞു തട്ടിപ്പു നടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. ബിഹാര്‍ സ്വദേശികളായ
രവികുമാര്‍ ഷാ (38), ശ്യാംലാല്‍ (40) എന്നിവരാണ് അറസ്റ്റിലായത്. പോരൂര്‍ പൂത്രക്കോവിലെ വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ വീട്ടിലെത്തിയ പ്രതികള്‍ മൂന്നു പവന്‍ വരുന്ന മാല കഴുകി നിറംകൂട്ടി നല്‍കിയിരുന്നു. ഫാനിന്റെ ചുവട്ടില്‍ വച്ചു നന്നായി ഉണങ്ങിയ ശേഷമേ എടുക്കാവൂ എന്നും പറഞ്ഞു.

കുറച്ചു കഴിഞ്ഞു മാല എടുത്തു നോക്കിയപ്പോള്‍ തൂക്കക്കുറവ് അനുഭവപ്പെട്ടു. ഉടന്‍ വാണിയമ്ബലത്തെ ജ്വല്ലറിയില്‍ എത്തിച്ചു തൂക്കി നോക്കിയപ്പോള്‍ ഒരു പവനോളം കുറവ് കണ്ടെത്തി. യുവാക്കള്‍ മാല കഴുകുന്ന ഫോട്ടോ വീട്ടമ്മ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതുപയോഗിച്ചു തിരച്ചില്‍ നടത്തി. വാളോറിങ്ങല്‍ പുന്നപ്പാലയില്‍ സമാന രീതിയില്‍ തട്ടിപ്പു നടത്തുന്നതായി വിവരം ലഭിച്ചു. ഉടന്‍ അവിടെയെത്തി നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ചു പൊലീസില്‍ അറിയിക്കുകയായിരുന്നു.

സ്വര്‍ണം അലിഞ്ഞുചേരുന്ന രാസ ലായനിയില്‍ കഴുകി തിരിച്ചു നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലമ്ബൂര്‍, പോത്തുകല്ല്, കുന്നംകുളം എന്നിവിടങ്ങളില്‍ യുവാക്കള്‍ സമാന രീതിയില്‍ തട്ടിപ്പു നടത്തിയതിനു നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്നും എസ്‌ഐ ബി പ്രദീപ്കുമാര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.