വൈക്കോല്‍ ലോറിക്ക് തീപിടിച്ചു, ആളിക്കത്തുന്ന തീ അണയ്ക്കാന്‍ പുഴയിലേക്കിറക്കി യുവാവിന്റെ സാഹസികത

മലപ്പുറം: വന്‍ അപകടം ഒഴിവാക്കാന്‍ തീപിടിച്ച വൈക്കോല്‍ ലോറി സാഹസികമായി പുഴയിലേക്കിറക്കി യുവാവിന്റെ സമയോചിതമായ ഇടപെടല്‍. പാറല്‍ കരിക്കില്‍പുറത്ത് അബ്ദുല്‍ലത്തീഫ് (37) ആണ് രക്ഷകനായത്.

പെരിന്തല്‍മണ്ണ-ചെര്‍പ്പുളശ്ശേരി പാതയില്‍ തൂത പാറലില്‍നിന്ന് മണലായയിലേക്കുള്ള വഴിയില്‍ പാറല്‍ ജുമാമസ്ജിദിനു സമീപത്ത് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു. സമീപവാസികള്‍ വെള്ളമൊഴിച്ചും തീപിടിച്ച വൈക്കോല്‍ വലിച്ചിട്ടും തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ മുഹമ്മദാലി (50) ലോറി സമീപത്തെ തൂതപ്പുഴയിലേക്ക് ഇറക്കാന്‍ ശ്രമിച്ചു.
പുഴയുടെ നൂറുമീറ്ററോളം അടുത്തുവരെ എത്തിയപ്പോഴേക്കും അകത്ത് പുകനിറഞ്ഞ് ശ്വാസംതടസ്സം നേരിട്ടതിനാല്‍ വണ്ടി നിര്‍ത്തി. കണ്ടുനിന്ന അബ്ദുല്‍ലത്തീഫ്, തീയാളുന്ന വണ്ടിയില്‍ ചാടിക്കയറി തൂതപ്പുഴയിലെ പെരുവക്കടവിലെ വെള്ളത്തിലേക്ക് വണ്ടി ഇറക്കിനിര്‍ത്തുകയായിരുന്നു. വെള്ളത്തിലേക്ക് ചാടിയാണ് അബ്ദുല്‍ലത്തീഫ് രക്ഷപ്പെട്ടത്. വൈക്കോലിന്റെ പകുതിയോളം വെള്ളത്തില്‍ മൂടി. ശേഷിച്ച ഭാഗത്ത് രക്ഷാപ്രവര്‍ത്തകര്‍ പുഴയിലെ വെള്ളമൊഴിച്ച്‌ തീയണച്ചു.വൈദ്യുതിലൈനില്‍ തട്ടിയാകാം തീപിടിച്ചതെന്നാണ് നിഗമനം.