കേരളത്തില്‍ അന്തരീക്ഷവായു മെച്ചം; പ്രധാന നഗരങ്ങള്‍ക്ക് സഹായമില്ല

ന്യൂഡല്‍ഹി: ഏഴു നഗരങ്ങളില്‍ ഖരമാലിന്യ സംസ്കരണത്തിനും ശുചീകരണത്തിനുമുള്ള പദ്ധതികള്‍ക്കായി 339 കോടി രൂപ അനുവദിച്ചെങ്കിലും ഇവയെ അന്തരീക്ഷവായു മെച്ചപ്പെടുത്താനുള്ള പ്രത്യേക ഗ്രാന്റില്‍നിന്ന് ഒഴിവാക്കി.

കേരളത്തില്‍ വായുമലിനീകരണമില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് 15-ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശ. കോയമ്ബത്തൂരിനെയും ഒഴിവാക്കിയിട്ടുണ്ട്. പത്തുലക്ഷം ജനസംഖ്യയുള്ള മറ്റെല്ലാ നഗരങ്ങള്‍ക്കും ഈ രണ്ടുവകയിലും ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. അന്തരീക്ഷവായു മെച്ചപ്പെടുത്താനുള്ള പദ്ധതി 10 ലക്ഷം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും നടപ്പാക്കുമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റു പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതിനായി 4400 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏഴുനഗരങ്ങളും അക്കൂട്ടത്തില്‍ പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഈ നഗരങ്ങളെ ഒഴിവാക്കിയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിന് 15,323 കോടിയുടെ ഗ്രാന്റ്

*റവന്യൂ കമ്മി കുറയ്ക്കാനുള്ള ഗ്രാന്റായി കേരളത്തിന് ധനകാര്യ കമ്മിഷന്‍ 15,323 കോടി രൂപ അനുവദിക്കും. റവന്യൂ കമ്മി ഉയര്‍ന്നതായതുകൊണ്ടുതന്നെ ഈ വകയിലുള്ള സഹായം ഏറ്റവും കൂടുതല്‍ കേരളത്തിനാണ് അനുവദിച്ചിട്ടുള്ളത്.

*ഹിമാചല്‍പ്രദേശിന് 11,431 കോടിയും പഞ്ചാബിന് 7659 കോടിയും അസമിന് 7579 കോടിയും തമിഴ്‌നാടിന് 4025 കോടിയും ലഭിക്കും.

തദ്ദേശസ്ഥാപന ഗ്രാന്റ്

*ഗ്രാമപ്പഞ്ചായത്തുകള്‍-1628 കോടി രൂപ

* മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍-784 കോടി

(ഇതില്‍ 339 കോടി പത്തുലക്ഷം ജനസംഖ്യയുള്ള നഗരങ്ങള്‍ക്കും 445 കോടി അതില്‍താഴെ ജനസംഖ്യയുള്ള പട്ടണങ്ങള്‍ക്കും).

പോഷകാഹാര ഗ്രാന്റ്-101 കോടി (അങ്കണവാടികളിലെ കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങി 11,19,843 പേരാണ് ഗുണഭോക്താക്കള്‍.

ദുരന്തനിവാരണം-419 കോടി(കേന്ദ്രവിഹിതം 314 കോടിയും സംസ്ഥാനവിഹിതം 105 കോടിയും).

കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡിന് 4798 കോടി രൂപ.