ഇന്ന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം

ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമാണ് ഒക്ടോബര്‍ 17. ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിത്. ‘ദാരിദ്ര്യം അകറ്റാന്‍ യോജിച്ചുള്ള പ്രവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിന സന്ദേശം.

ലോകത്തില്‍ ആകമാനം 100 കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ നരകയാതന അനുഭവിക്കുന്നത്. ദിവസം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍, ലോകത്തില്‍ രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 27.5 ശതമാനം ജനങ്ങളും ദരിദ്രരാണ്!
1992 ലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആചരിച്ചു തുടങ്ങിയത്. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്‍റെ സ്മരണ പുതുക്കിയാണ് ഇതേ ദിനത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ആചരിക്കുന്നത്.
ലോകത്ത് ഇന്ന് 100 കോടിയോളം പേര്‍ വേണ്ടത്ര ആഹാരമില്ലാതെ വിഷമിക്കുമ്പോള്‍ പോഷകാഹാരങ്ങളില്ലാതെയും ഭക്ഷണമില്ലാതെയും ലക്ഷക്കണക്കിനു കുട്ടികള്‍ മരിക്കുന്നു. ലോകത്ത് ഒരു വര്‍ഷം നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ദാരിദ്ര്യം മൂലമാണെന്നാണ് കണക്കാക്കുന്നത്