എറണാകുളത്ത് കടല്‍ക്ഷോഭം ശക്തം; വീടുകളില്‍ വെള്ളം കയറി, കുടുംബങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റുന്നു

കൊച്ചി: മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം ശക്തം. എറണാകുളത്തെ ചെല്ലാനം, നായരമ്ബലം, എടവനക്കാട് എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.

നായരമ്ബലത്ത് 50ലേറെ കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റി. ഫോര്‍ട്ട്‌കൊച്ചിയില്‍ 15ലേറെ മീന്‍പിടുത്ത വള്ളങ്ങള്‍ തകര്‍ന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുന്‍പ് മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് കണക്കാക്കുന്നത്.

കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 62 കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റി. ആലപ്പുഴ ജില്ലയിലെ വെള്ളക്കെട്ടുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി വിദ്യാഭ്യാസ ഉപ ഡയറക്ടറെ കളക്‌ട്രര്‍ ചുമതലപ്പെടുത്തി.
പാറശാലയ്ക്കും നെയ്യാറ്റിന്‍കരയ്ക്കും ഇടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞത് കാരണം ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നീ താലൂക്കുകളിലാണ് അവധി. കൂടാതെ എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റി.

മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് ആണ്.