പഴയങ്ങാടി പാലം ബലപ്പെടുത്തല്‍ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ പഴയങ്ങാടി പാലം ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. പാലത്തിന്റെ ബലപ്പെടുത്തല്‍ പ്രവൃത്തി ഏതാണ്ട് 75 ശതമാനവും പൂര്‍ത്തിയായി. തൂണ്‍ ബലപ്പെടുത്തല്‍ പ്രവൃത്തിക്കായുള്ള അംഗീകാരം ലഭിക്കാന്‍ വൈകിയതാണ് നിര്‍മാണപ്രവൃത്തി നീണ്ടുപോയത്. ഇത് എത്രയുംപെട്ടെന്നുതന്നെ ലഭിക്കും. അതിന്റെ പ്രവൃത്തികൂടി പൂര്‍ത്തീകരിച്ചാല്‍ ബലപ്പെടുത്തല്‍ ജോലി പൂര്‍ത്തിയാകും. ഡിസംബര്‍ അവസാനത്തോടെ ഇത്‌ പൂര്‍ത്തിയാക്കി പുതുവര്‍ഷമാകുമ്ബോഴേക്കും പാലത്തിന്റെ ജോലി പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

40 വര്‍ഷത്തിലധികം പഴക്കമുള്ള പഴയങ്ങാടി പാലത്തിന്റെ തൂണുകളുടെ കോണ്‍ക്രീറ്റ് ദ്രവിക്കുകയും പാലത്തിന്റെ സ്പാനുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് ഗതാഗതത്തിനായി തുറന്നതോടെ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.  പാലത്തിന്റെ കൈവരി വാഹനമിടിച്ച്‌ തകര്‍ത്തതിനാല്‍ അപകടഭീഷണിയായ കാര്യവും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

പാലത്തിന്റെ ശോച്യാവസ്ഥ സ്ഥലം എം.എല്‍.എ. ടി.വി.രാജേഷ് മന്ത്രി ജി.സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മന്ത്രി സ്ഥലം സന്ദര്‍ശിച്ചിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം പാലം ബലപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശംനല്‍കി. ഇതേത്തുടര്‍ന്ന് പഠനത്തിനായി 2.40 ലക്ഷം രൂപയും തുടര്‍ന്ന് പാലം ബലപ്പെടുത്തുന്നതിനായി മൂന്നുകോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. എറണാകുളത്തെ പദ്‌മജ ഗ്രൂപ്പാണ് ബലപ്പെടുത്തല്‍ പ്രവൃത്തി നടത്തുന്നത്.