തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാത വികസിപ്പിക്കുന്നു
തളിപ്പറമ്പ്: വന്‍ വികസനത്തിനൊരുങ്ങി തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാത-36. പാതയിലെ കപ്പാലം മുതല്‍ ചൊറുക്കള വരെ എക്സ്പ്രസ് വേ നിലവാരത്തില്‍ വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്യുന്നതിന് 35 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയുടെ ടെൻഡര്‍ പൂര്‍ത്തിയായി. ജാസ്മിന് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നവീകരണ കരാര്‍ ഏറ്റെടുത്തത്. കണ്ണൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡെന്ന് സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഉടന്‍ ആരംഭിക്കും.
കപ്പാലം മുതല്‍ ചൊറുക്കള വരെ 7.200 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കുക. റോഡ് തീര്‍ത്തും ഇടുങ്ങിയ കരിമ്പം ഫാമിന്റെ ഭാഗങ്ങളിലടക്കം വീതി 12 മീറ്ററാക്കി വളവുകള്‍ നിവര്‍ത്തും. പതിനൊന്നാം പ്രധാന വളവടക്കം ഫാം പരിധിയിലെ ആറ് കൊടുംവളവുകള്‍ നിവര്‍ത്തി പരമാവധി നേര്‍രേഖയില്‍ റോഡ് നിര്‍മിക്കുന്നതിന് സര്‍വേ പൂര്‍ത്തിയാക്കിയതാണ്.
കപ്പാലം മുതല്‍ ഗവ. ആശുപത്രി ജംഗ്ഷന് വരെയുള്ള ദൂരം 10 മുതല്‍ 14 വരെ മീറ്റര്‍ വീതിയില്‍ മെക്കാഡം ചെയ്ത് റോഡിന്റെ മധ്യഭാഗത്ത് മീഡിയന് നിര്‍മിച്ച് ലാൻഡ് സ്കേപ്പിംഗ് ചെയ്യും.
സീതിസാഹിബ് സ്കൂളിന് സമീപം കുട്ടികള്‍ക്ക് നടന്നു പോകുന്നതിന് ഹാൻഡ് റെയിലോടു കൂടിയ ഫൂട്ട്പാത്ത് നിര്‍മിക്കും. ഇതോടെ മന്ന, മദ്രസ എന്നിവടങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ശമനമാകും. പ്രധാനപ്പെട്ട സ്റ്റോപ്പുകളില്‍ ബസ് ബേ നിര്‍മിക്കും.
തളിപ്പറമ്പ് കപ്പാലം മുതല്‍ ചൊറുക്കള വരെയും, ഇരിട്ടി മുതല്‍ ചേരന്‍കുന്ന് വരെയും രണ്ടു ഘട്ടങ്ങളായാണ് റോഡ് വികസനം ഏറ്റെടുക്കുക. ചൊറുക്കളക്കും ചേരന്കുന്നിനുമിടയിലുള്ള മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വീതി കൂട്ടല്‍ അടുത്ത ഘട്ടത്തില്‍ നടക്കും.
ജനകീയ സഹകരണത്തോടെ ചിറവക്ക്- കപ്പാലം ഭാഗത്തെ വീതികൂട്ടല്‍ പുരോഗമിക്കുകയാണ്. ചിറവക്കിലൂടെ സംസ്ഥാന പാതയിലേക്ക് കയറുന്ന വാഹനങ്ങള്‍ക്കും വിമാനയാത്രികര്‍ക്കും ചൊറുക്കളയില്‍ നിന്ന് ബാവുപറമ്പ് റോഡ് - നണിശേരിക്കടവ് പാലം -മയ്യില്‍ റോഡ് വഴി എളുപ്പത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതിനാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പാത നവീകരിക്കുന്നത്.
0 Comments