മാസങ്ങളായി ശമ്പളം മുടങ്ങിയ ആറളം ഫാമിൽ വീണ്ടും സമരകാഹളം മുഴങ്ങി

കേളകം: മാസങ്ങളായി ശമ്പളം മുടങ്ങിയ ആറളം ഫാമിൽ വീണ്ടും സമരകാഹളം മുഴങ്ങി.  മൂന്ന് മാസത്തിലധികമായി ശമ്പളം ലഭിക്കാതെ പണിയെടുക്കുകയാണ് ആറളം ഫാമിലെ 300ഓളം ആദിവാസി തൊഴിലാളികളും ജീവനക്കാരുമടക്കം 450പേര്‍ .  ആറളം ഫാമിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സെവ് ആറളം ഫാം എന്ന പേരില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റിന് പണിമുടക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അധികൃതരില്‍ നിന്നും അനുകൂലമായ നടപിടയുണ്ടായില്ലെങ്കില്‍ കലക്ട്രേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്താനാണ് തീരുമാനം. ജില്ലാ കലക്ട്രറാണ് ഫാമിന്റെ ചെയര്‍മാന്‍. രണ്ട് വര്‍ഷമായി ഫാമിന് എം.ഡിയില്ല. തലശ്ശേരി സബ്കലക്ടര്‍ക്കാണ് എം.ഡിയുടെ താല്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ജോലിത്തിരക്ക് കാരണം സബ്കലക്ടര്‍ക്ക് ഫാമിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ല. ജൂണ്‍ മാസത്തെ ശബളം ഉത്രാടം നാളിലാണ് അനുവദിച്ചത്. ജൂലായ്, ആഗസ്ത്, സെപറ്റംബര്‍ മാസത്തെ വേതനം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കിയിട്ടില്ല.രണ്ടുമാസമായി തൊഴിലാളികളുടേയും ജീവനക്കാരുടേയും പി.എഫ് വിഹിതവും അടയ്ക്കുന്നത് മുടങ്ങിയിരിക്കുകയാണ്.ഫാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ആദിവാസികളായ തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലേക്ക് നീങ്ങുകയാണ്.കാര്‍ഷിക വിളകളില്‍ നിന്നുള്ള വരുമാനം മൂന്നിലൊന്നായി കുറഞ്ഞതോടെയാണ് ഫാം പ്രതിസന്ധിയിലായത്.ഫാമില്‍ സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും ജീവനക്കാരുമായി ഉള്ള 450 പേരില്‍ 300പേര്‍  പുനരധിവാസമേഖലയിലെ ആദിവാസികളാണ്. ഇവര്‍ക്ക് പണിയെടുത്ത കൂലി ലഭിക്കാഞ്ഞതോടെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന റേഷനരി മാത്രം വാങ്ങി ജീവിതം തള്ളി നീക്കേണ്ട അവസ്ഥയിലാണ്. പലരും മാസത്തില്‍ വേതനം കിട്ടുമ്പോഴാണ് കടകളില്‍ വീട്ടു സാധനങ്ങളും മറ്റും വാങ്ങിയ പണം നല്‍കാറ്. മൂന്ന് മാസമായി ശബളം നിലച്ചതോടെ കടക്കാര്‍ കടം നല്‍കുന്നതും  നിര്‍ത്തിയിരിക്കുകയാണ്.കലക്ട്രറ്റിന് മുന്നില്‍ രാപകല്‍ സമരത്തിന് തെയ്യാറെടുക്കുകയാണ് തൊഴിലാളികള്‍.