ഓപ്പറേഷൻ റേഞ്ചർ :198 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ
തൃശൂർ : കുറ്റവാളികളെ കുടുക്കുന്നതിനും ക്രിമിനലുകളെ നിയന്ത്രിക്കുന്നതിനുമായി പൊലീസ് തുടങ്ങിയ ‘ഓപ്പറേഷൻ റേഞ്ചർ’ഓരോദിവസം പോകും തോറും വൻ വിജയത്തിലേക്ക് നീങ്ങുകയാണ്.
ഈ മാസം ഒന്നിനാരംഭിച്ച പദ്ധതി പ്രകാരം, ഇതുവരെ 198 പിടികിട്ടാപ്പുള്ളികൾ അടക്കം 1146 അറസ്റ്റ് ചെയ്തതായി തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ അറിയിച്ചു. ഇതിൽ 948 പേർ വിവിധ വാറന്റ് കേസുകളിൽപ്പെട്ടവരാണ്.
മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ ഉൾപ്പെട്ട തൃശൂർ റേഞ്ചിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നവരും വാറന്റ് കേസ് പ്രതികളുമായി വലയിൽ കുരുങ്ങിയത്.
165 കുറ്റവാളികളുടെ പേരിൽ മുൻകരുതൽ നടപടിയും 38 ആളുകളുടെ പേരിൽ ഗുണ്ടാ നിയമനടപടിയും സ്വീകരിച്ചതായി ഡിഐജി പറഞ്ഞു. ഗുരുവായൂരിലെ പമ്പുടമയുടെ കൊലപാതകവും ഊബർ ആക്രമണവുമുൾപ്പെടെ തൃശ്ശൂർ റേഞ്ച് പരിധിയിലെ പ്രമാദമായ കേസുകളെല്ലാം വേഗത്തിൽ കണ്ടെത്താനായത് ഓപ്പറേഷൻ റേഞ്ചർ എന്ന പദ്ധതിയിലൂടെയെന്ന് ഡിഐജി പറഞ്ഞു.
ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കിയ പദ്ധതി പ്രകാരം കുറ്റവാളികളെ തരം തിരിച്ച് പട്ടിക തയ്യാറാക്കി ഓരോ പൊലീസ് ഉദ്യോഗസ്ഥരെ ഓരോ കുറ്റവാളിയെ നിരീക്ഷിക്കാൻ ഏൽപ്പിച്ചു. മയക്കുമരുന്ന് വിതരണം കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രത്യേക സംവിധാനമൊരുക്കി.
ഇവയെല്ലാം പ്രധാന കേസുകൾ തീർക്കുന്നതിന് കാരണമായി. പെൺകുട്ടികൾ കാണാതാകുന്ന സംഭവങ്ങൾ നിരീക്ഷിക്കാൻ ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിൽ ജില്ലകളിൽ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു.


0 Comments