പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും



കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ ഇനി ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്നും 52 ദിവസത്തില്‍ ഏറെയായി ജയിലില്‍ കഴിയുകയാണെന്നും സൂരജ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആര്‍ഡിഎസ് കമ്ബനി ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന്‍ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസം പ്രതികളായ ടി ഒ സൂരജ്, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പേറേഷന്‍ മുന്‍ അസി.ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കുമ്ബോള്‍ പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അഴിമതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൂടി കണ്ടെത്താനുണ്ടെന്നും ആണ് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നത്.